രാജ്യതലസ്ഥാനത്ത് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ റിക്രൂട്ട്‌മെന്റ് മൊഡ്യൂളിനെ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ 18 വയസ്സുകാരൻ ഹർമൻദീപ് സിംഗ് എന്ന ഹർമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി ഇന്ത്യൻ യുവാക്കളെ സ്വാധീനിച്ച് ഭീകരപ്രവർത്തനങ്ങൾക്കും രാജ്യവിരുദ്ധ പ്രചാരണങ്ങൾക്കുമായി ഉപയോഗിക്കുന്ന പാക് ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഇതോടെ പിടിയിലായത്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തുന്ന ഇത്തരം ‘ഡിജിറ്റൽ ഭീകരവാദ’ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.
പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഗുണ്ടാതലവനും ഭീകരവാദിയുമായ ഷെഹ്‌സാദ് ഭട്ടിയാണ് ഈ ശൃംഖലയുടെ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തി. ആഡംബര ജീവിതവും പണവും പ്രശസ്തിയും വാഗ്ദാനം ചെയ്താണ് ഇവർ യുവാക്കളെ കെണിയിൽ വീഴ്ത്തുന്നത്. പിടിയിലായ ഹർമൻദീപ് സിംഗ് വിദേശത്തുള്ള ഹാൻഡ്‌ലർമാരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ചാറ്റുകളും വീഡിയോകളും ഫോട്ടോകളും പോലീസ് കണ്ടെടുത്തു. പഞ്ചാബിലെ ഹോഷിയാർപൂരിലുള്ള തൽവാരയിൽ ഭീതി പടർത്തുന്ന രീതിയിലുള്ള ഗ്രാഫിറ്റികൾ (ചുവർചിത്രങ്ങൾ) വരച്ചതായും ഇതിന്റെ തെളിവുകൾ പാക് ഹാൻഡ്‌ലർമാർക്ക് അയച്ചുനൽകിയതായും ഹർമൻ സമ്മതിച്ചു.
കുറഞ്ഞ റിസ്ക്കുള്ള ജോലികൾ നൽകി യുവാക്കളെ ആദ്യം വിശ്വാസത്തിലെടുക്കുകയും പിന്നീട് വലിയ ഭീകരാക്രമണങ്ങൾക്കായി ഇവരെ പാകപ്പെടുത്തിയെടുക്കുകയുമാണ് ഈ പാക് മൊഡ്യൂളിന്റെ രീതി. പണം കൈമാറുക, ലൊക്കേഷനുകൾ നിരീക്ഷിക്കുക (Reconnaissance), സോഷ്യൽ മീഡിയ വഴി ഭീതി പടർത്തുക എന്നിവയായിരുന്നു ഹർമന്റെ ആദ്യകാല ചുമതലകൾ. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹർമൻ വീട്ടിലെ പ്രശ്നങ്ങളെത്തുടർന്ന് അമൃത്സറിലേക്ക് മാറുകയും അവിടെവെച്ച് ക്രിമിനൽ സംഘങ്ങളുമായി ബന്ധപ്പെടുകയുമായിരുന്നു. സ്വന്തം സുഹൃത്തുക്കളെപ്പോലും ഈ ഭീകര ശൃംഖലയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇയാൾ ശ്രമിച്ചതായും പോലീസ് വെളിപ്പെടുത്തി. വടക്കേ ഇന്ത്യയിലുടനീളം പടർന്നുകിടക്കുന്ന ഈ ചാര-ഭീകര ശൃംഖലയെ പൂർണ്ണമായും തകർക്കാനുള്ള നീക്കത്തിലാണ് ഡൽഹി പോലീസ്.









