ടെഹ്റാൻ : ആഗോള എണ്ണ വ്യാപാരത്തിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യയെ തങ്ങളുടെ ‘സൗഹൃദ രാജ്യങ്ങളുടെ’ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾക്കാണ് ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തിട്ടുള്ളത്.
ഇന്ത്യയെക്കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ എന്നീ രാജ്യങ്ങളെയാണ് ഇറാൻ തങ്ങളുടെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗഹൃദ രാജ്യങ്ങളിലെ ചരക്ക് കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി തടസ്സമില്ലാതെ യാത്ര ചെയ്യാം. കപ്പലുകൾ ഇറാന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും മുൻകൂട്ടി അനുമതി വാങ്ങുകയും വേണം എന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കാരണം കഴിഞ്ഞദിവസം പാകിസ്താന്റെ ചരക്ക് കപ്പൽ ഇറാൻ തിരികെ അയച്ചിരുന്നു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെയും എൽപിജി വിതരണത്തിന്റെയും വലിയൊരു ഭാഗം ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഈ അനുമതി ലഭിച്ചതോടെ രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്കും വിലക്കയറ്റ ഭീഷണിക്കും വലിയ ആശ്വാസമാകും.








