ശ്രീനഗർ : ശ്രീരാമ നവമി ദിനമായ ഇന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് ഒരു പുതുയുഗപ്പിറവി കൂടിയാണ്. 36 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാശ്മീരിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ് മന്ദിർ രാമനവമി ദിനത്തിൽ ഭക്തർക്കായി വീണ്ടും തുറന്നു. ശ്രീനഗറിലെ ഹബ്ബ കാദലിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് ഇത്തവണ രാമനവമി ആഘോഷിക്കുന്നത്.
1990-ൽ ജമ്മുകശ്മീരിൽ നടന്ന ഹിന്ദു വംശഹത്യയ്ക്കും കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനുശേഷം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി രഘുനാഥ് ക്ഷേത്രം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇപ്പോൾ ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. രാമനവമി ദിനത്തിൽ പ്രത്യേക പൂജകളോടും ഹവനത്തോടും കൂടിയാണ് ക്ഷേത്രം തുറന്നത്. വൈദിക മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തർ ദർശനത്തിനായി എത്തിച്ചേർന്നു.
1835-ൽ മഹാരാജാ ഗുലാബ് സിംഗ് നിർമ്മാണം ആരംഭിക്കുകയും 1860-ൽ അദ്ദേഹത്തിന്റെ മകൻ മഹാരാജ രൺബീർ സിംഗ് പൂർത്തിയാക്കുകയും ചെയ്തതാണ് ഈ ക്ഷേത്രം. ദോഗ്ര രാജവംശത്തിന്റെ വാസ്തുവിദ്യയുടെ പ്രധാന സ്തംഭമാണ് കശ്മീരിലെ രഘുനാഥ് ക്ഷേത്രം. ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രഘുനാഥ് ക്ഷേത്രം കാശ്മീരി പണ്ഡിറ്റുകളുടെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ്. ശ്രീനഗർ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഏകദേശം 54 ലക്ഷം രൂപ ചിലവഴിച്ചാണ് ക്ഷേത്രത്തിന്റെ പഴയ പ്രതാപം വീണ്ടെടുത്തത്.








