കൊളംബോ : പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. മാർച്ച് 28ന് 38,000 മെട്രിക് ടൺ പെട്രോളിയം ഉൽപ്പന്നങ്ങളുമായി ഇന്ത്യൻ കപ്പൽ കൊളംബോ തീരത്തെത്തി. ഇതിൽ 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണുള്ളത്. ഇന്ത്യയുടെ ഈ അതിവേഗത്തിലുള്ള സഹായ നടപടിക്ക് വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി അറിയിക്കുന്നതായി ശ്രീലങ്ക വ്യക്തമാക്കി.
പശ്ചിമേഷ്യയിലെയും സിംഗപ്പൂരിലെയും വിതരണക്കാരുമായി ശ്രീലങ്ക നേരത്തെ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ മേഖലയിലെ സംഘർഷം കാരണം കപ്പലുകൾ ലഭ്യമാകാത്തതിനാലും സുരക്ഷാ കാരണങ്ങളാലും ഈ കമ്പനികൾക്ക് ഇന്ധനം എത്തിക്കാൻ സാധിച്ചില്ല. ‘ഫോഴ്‌സ് മജ്യൂർ’ എന്ന നിയമപരമായ പഴുത് ഉപയോഗിച്ച് കമ്പനികൾ വിതരണത്തിൽ നിന്ന് പിന്മാറിയതോടെയാണ് ശ്രീലങ്ക കടുത്ത പ്രതിസന്ധിയിലായത്. തുടർന്നാണ് ശ്രീലങ്കൻ സർക്കാർ ഇന്ത്യയുടെ സഹായം തേടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന ഉന്നതതല ചർച്ചകൾക്കൊടുവിലാണ് ഇന്ധനം കൈമാറാൻ തീരുമാനമായത്. ഇന്ത്യയുടെ സമയോചിതമായ ഇടപെടലിന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു.
മാർച്ച് 24-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറത്തുമായും ചർച്ച നടത്തി. തുടർന്ന് ലങ്ക ഐഒസി (Lanka IOC) വഴിയാണ് ഇന്ധന വിതരണം ഏകോപിപ്പിച്ചത്. ”കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ധന പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യ നൽകിയ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദി. 38,000 ടൺ ഇന്ധനം കൊളംബോയിലെത്തിക്കഴിഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഏകോപനത്തിനും പ്രത്യേക നന്ദി അറിയിക്കുന്നു,” എന്ന് അനുര കുമാര ദിസനായകെ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ കുറിച്ചു.








