ലണ്ടൻ : ശനിയാഴ്ച രാത്രി യുകെയിലെ ഡെർബി നഗരത്തിൽ നടന്ന വാഹനാപകടത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി മലയാളി. ആശ്രിത വിസയിൽ ആണ് ഇയാൾ യുകെയിലെത്തിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ലെങ്കിലും ഇയാൾ തന്റെ പങ്കാളിയിൽ നിന്ന് അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച രാത്രി ഡെർബിയിലെ തിരക്കേറിയ റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തിലും കാൽനടയാത്രക്കാരെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ ബ്രിട്ടീഷ് പൗരനായ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന മലയാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡെർബിയിലെ ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു പ്രതി.
അശ്രദ്ധമായി വാഹനം ഓടിച്ചതിനും മരണകാരണമായ അപകടമുണ്ടാക്കിയതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമിക വിചാരണയ്ക്കായി ഇയാളെ ഡെർബി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണത്തിനായി ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പ്രതിയുടെ പാസ്‌പോർട്ടും യാത്രാരേഖകളും പോലീസ് പിടിച്ചെടുത്തു. ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.








