തൃശ്ശൂർ : കുഴിമന്തി കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ലൗ ജിഹാദ് സംശയിക്കുന്നതായി മരിച്ച നഴ്സ് ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് വച്ചാണ് തൃശ്ശൂർ വടക്കഞ്ചേരി സ്വദേശിനിയായ ലെന ജോൺ (25) മരിച്ചത്. കുഴിമന്തി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ബിപി കുറഞ്ഞെന്നും ഉടന്‍ തന്നെ ആലുവയിലെ നജാസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവര്‍ പോലീസിന് മൊഴി നൽകിയത്.
എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മറ്റു പാടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം പരിശോധിച്ച ആശുപത്രിയിലെ ഡോക്ടർമാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത് ശ്രദ്ധിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിയെ പിന്നീട് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന ആർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്. തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു.
ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ആയാണ് എറണാകുളത്ത് വന്നതെന്നാണ് ലെന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് എന്നാണ് വ്യക്തമാകുന്നത്. എന്നാൽ പെൺകുട്ടി ഈ പരീക്ഷ ഒരു വർഷം മുമ്പ് പാസായതാണ് എന്നാണ് ബന്ധുക്കൾ സൂചിപ്പിക്കുന്നത്. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ആണെന്ന് പറഞ്ഞാണ് ലെന വീട്ടിൽ നിന്നും പോയത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ആലുവയിലെ ഓസോൺ ഹോട്ടലിൽ മൂന്നുദിവസം താമസിപ്പിച്ചിരുന്നതായി അറിയാൻ കഴിഞ്ഞതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച അര്‍ഷാദ്, സുഹൈന്‍ എന്നിവരെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ മരിച്ച ലെനയുടെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.








