ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ആരംഭിച്ച ‘ഓപ്പറേഷൻ അറഹാമ’ തുടരുകയാണ്. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തിൽ തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഗന്ദർബാലിലെ അറഹാമ (Arahama) മേഖലയിൽ ഭീകരരുടെ സംശയാസ്പദമായ നീക്കമുണ്ടെന്ന കൃത്യമായ രഹസ്യവിവരം ഇന്ത്യൻ സൈന്യത്തിനും ജമ്മു കശ്മീർ പൊലീസിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ സംയുക്ത സേന പ്രദേശം വളയുകയായിരുന്നു. സേന പ്രദേശം വളയുന്നത് കണ്ട ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണം നടത്തിയ സൈന്യം ഭീകരരെ ശക്തമായി നേരിട്ടു. രാത്രിയിലുടനീളം ഇടവിട്ടുള്ള വെടിവെപ്പ് തുടർന്നിരുന്നു.
ബുധനാഴ്ച രാവിലെയോടെയാണ് ഒരു ഭീകരനെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.








