ചണ്ഡീഗഡ് : ചണ്ഡീഗഡ് ബിജെപി ഓഫീസിനു നേരെ നടന്ന ആക്രമണത്തിന് പാക് ബന്ധം. പാകിസ്താൻ നിർമ്മിത ഗ്രനേഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരമാണ് പഞ്ചാബ് ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിലെത്തിയ രണ്ട് യുവാക്കൾ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിയുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി എത്തിയതെന്ന് കരുതുന്ന നീല നിറത്തിലുള്ള ഗ്രനേഡാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചാബ് ബിജെപി വർക്കിംഗ് പ്രസിഡന്റ് അശ്വനി ശർമ്മയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംശയിക്കുന്നു. അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം നടന്നത്. പാർക്കിംഗ് ഏരിയയിൽ വീണ് പൊട്ടിത്തെറിച്ച ഗ്രനേഡ് ഒരു സ്കൂട്ടറിനും കാറിനും കേടുപാടുകൾ വരുത്തി. ഓഫീസിന്റെ മതിലിൽ 70-ഓളം ചില്ല് കഷണങ്ങൾ തുളഞ്ഞുകയറിയ അടയാളങ്ങളുണ്ട്.
സ്ഫോടനത്തിന് പിന്നാലെ ‘സുഖ്ജീന്ദർ സിംഗ് ബബ്ബർ’ എന്നയാളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കുറിപ്പിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂല സംഘടനകൾക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് എൻഐഎ , ചണ്ഡീഗഡ് പോലീസ് എന്നിവർ സംയുക്തമായി അന്വേഷിക്കുകയാണ്. സംഭവത്തെത്തുടർന്ന് ചണ്ഡീഗഡിലും പഞ്ചാബിലെ പ്രധാന നഗരങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.










