തൃശ്ശൂർ : വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ യുഡിഎഫിനും കോൺഗ്രസ് സ്ഥാനാർത്ഥിയായ ടി എൻ പ്രതാപനും വൻ തിരിച്ചടി. തൃശ്ശൂർ വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്കായി കിറ്റ് വിതരണം ചെയ്തു എന്ന് ആരോപിച്ച് ടി എൻ പ്രതാപന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ വലിയ പ്രതിഷേധം ആയിരുന്നു നടത്തിയിരുന്നത്. സംഭവത്തിൽ കിറ്റ് വിതരണം നടന്നതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.
വാടാനപ്പള്ളിയിലെ ചാമ്പ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇത് സാധാരണ വിൽപ്പനയ്ക്ക് വെച്ചതാണെന്നും വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ചതാണെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ചു എന്നാരോപിച്ച് ടി എൻ പ്രതാപനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ബിജെപി നേതാവ് ദേവൻ ഗോഡൗണിൽ ഒളിച്ചിരിക്കുന്നു എന്നാരോപിച്ചായിരുന്നു യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ വീടുകൾ സന്ദർശിക്കാനെത്തിയ തങ്ങളെ യുഡിഎഫ് പ്രവർത്തകർ അനാവശ്യമായി തടഞ്ഞുവെക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.
കിറ്റ് വിതരണത്തിന് തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് യുഡിഎഫ് ക്യാമ്പിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി വേണം എന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.








