വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളും പ്രായവ്യത്യാസവും ചൂണ്ടിക്കാട്ടി ഭർത്താവിനെയും മാതാപിതാക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ച പത്തൊൻപതുകാരിക്ക് അനുകൂലമായി കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ചാണ് പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് യുവതിയെ കാമുകനൊപ്പം വിട്ടത്. ഭർത്താവായ അവ്‌ധേഷ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്. തന്റെ ഭാര്യയെ അനുജ് കുമാർ എന്നയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഭർത്താവിന്റെ പരാതി. എന്നാൽ കോടതിയിൽ ഹാജരാക്കിയ യുവതിയുടെ മൊഴി കേസിലെ ഗതി മാറ്റിമറിക്കുകയായിരുന്നു.
“എനിക്ക് 19 വയസ്സായി, ഞാൻ പ്രായപൂർത്തിയായ വ്യക്തിയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ജീവിക്കുന്നത്. എനിക്ക് ഭർത്താവിനോടൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ പോകാൻ താല്പര്യമില്ല,” എന്ന് യുവതി കോടതിയിൽ ഉറപ്പിച്ചു പറഞ്ഞു. തന്റെ ഭർത്താവിന് തന്നേക്കാൾ 21 വയസ്സ് കൂടുതലാണെന്നും (ഭർത്താവിന് 40, യുവതിക്ക് 19) ആ ബന്ധത്തിൽ താൻ സന്തോഷവതിയല്ലെന്നും യുവതി ജഡ്ജിമാരെ അറിയിച്ചു. ഭർത്താവിൽ നിന്നും ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും യുവതി ആരോപിച്ചു. കോടതി നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയയാക്കിയെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് യുവതി ആവർത്തിച്ചു. യുവതിയെ സുരക്ഷിതമായി നോക്കിക്കൊള്ളാമെന്ന് കാമുകൻ അനുജ് കുമാറും കോടതിയിൽ ഉറപ്പുനൽകി.
ജസ്റ്റിസ് ആനന്ദ് പഥക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതി ആരുടെയും തടങ്കലിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കഴിയുന്നതെന്നും വ്യക്തമായതോടെ ഭർത്താവിന്റെ ഹർജി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവും ധാർമ്മികതയും വേറിട്ടു നിൽക്കണമെന്നും സാമൂഹിക അഭിപ്രായങ്ങൾ പൗരന്റെ അവകാശങ്ങളെ തടയാൻ കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ശൗര്യ ദീദി’ എന്ന് വിളിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിരീക്ഷണം ആറുമാസത്തേക്ക് കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ ഒരു കേസിൽ അലഹബാദ് ഹൈക്കോടതിയും കഴിഞ്ഞ മാസം വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു.












