തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ബിജെപിയുടെ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുണ്ടോ എന്ന മമതയുടെ ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം ആക്രമണത്തിന് ബിജെപി ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടോ എന്ന് മമത ചോദിച്ചു. കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ ഭീഷണിക്ക്, കൂച്ച് ബെഹാറിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ പ്രധാനമന്ത്രി എന്തുകൊണ്ട് പാക് ഭീഷണിക്ക് മറുപടി നൽകിയില്ലെന്നും അവർ ചോദിച്ചു. ഡൽഹി ബംഗാളിനെ ലക്ഷ്യം വെച്ചാൽ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഇത്തരം ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
മമത ബാനർജിയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തെ സ്ക്രിപ്റ്റ് എന്നും ബ്ലൂപ്രിന്റ് എന്നും വിളിക്കുന്നത് അതിക്രൂരമാണെന്ന് ബിജെപി പ്രതികരിച്ചു. മുസ്ലീം വോട്ട് ബാങ്ക് പ്രീണിപ്പിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും പഹൽഗാമിൽ പാക് ഭീകരർ ഹിന്ദുക്കളെ കൊന്നൊടുക്കിയതിനെയാണ് മമത തിരക്കഥ എന്ന് വിശേഷിപ്പിക്കുന്നതെന്നും ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയാണെന്നും ബിജെപി വക്താവ് എക്സിൽ കുറിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 22-നായിരുന്നു പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഭീകരർ 25 വിനോദസഞ്ചാരികളെയും ഒരു പ്രാദേശിക ഗൈഡിനെയും കൊലപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ പേരും മതവും ചോദിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു ഭീകരർ വെടിയുതിർത്തത്. ഇതിന് പകരമായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു.











