ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായക നീക്കവുമായി ഇറാൻ. രാജ്യത്തെ പ്രധാന ഊർജ്ജകേന്ദ്രങ്ങൾ യുഎസ് ആക്രമിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, ഈ ഊർജ്ജകേന്ദ്രങ്ങൾക്ക് ചുറ്റുമായി മനുഷ്യച്ചങ്ങല തീർക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. യുഎസ് ആക്രമണം തടയാൻ ജനങ്ങളെ തന്നെ പരിചയായി ഉപയോഗിച്ച് തടയുക എന്ന തന്ത്രമാണ് ഇറാൻ പയറ്റുന്നത്.
രാജ്യത്തെ യുവാക്കളോടും കായികതാരങ്ങളോടും കലാകാരന്മാരോടും പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് ചുറ്റും അണിനിരക്കാൻ ഇറാന്റെ യുവജന കായിക മന്ത്രാലയം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ രാജ്യത്തെ ഊർജ്ജനിലയങ്ങൾക്ക് ചുറ്റും മനുഷ്യ ശൃംഖല രൂപീകരിച്ചു തുടങ്ങാനാണ് നിർദ്ദേശം. ബുഷെർ ആണവനിലയം, പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവയ്ക്ക് ചുറ്റും ജനങ്ങൾ അണിനിരക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തുന്നത് തടയാൻ കഴിയും എന്നാണ് ഇറാൻ വിശ്വസിക്കുന്നത്.










