റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ടീമിലെ പുതിയ അംഗമായ സഞ്ജു സാംസണ് ആത്മവിശ്വാസം പകർന്ന് സിഎസ്‌കെ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് രംഗത്തെത്തി. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി ചെന്നൈ സ്വന്തമാക്കിയ സഞ്ജുവിന്, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ സാധിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ വേഗത്തിൽ മാറുമെന്നും സഞ്ജു ഉടൻ താളം കണ്ടെത്തുമെന്നും ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 251 റൺസ് പിന്തുടർന്ന ചെന്നൈയ്ക്ക് വേണ്ടി സഞ്ജുവിന് ഇത്തവണയും രണ്ടക്കം കടക്കാനായില്ല. എങ്കിലും താരത്തിന്റെ കഴിവിൽ സംശയമില്ലെന്ന് ഫ്ലെമിംഗ് വ്യക്തമാക്കി. “ടി20 മത്സരങ്ങളിൽ ഫോം ഏത് നിമിഷവും മാറിമറിയാം. സഞ്ജു ഒരു തവണ താളം കണ്ടെത്തിക്കഴിഞ്ഞാൽ അവൻ അതീവ അപകടകാരിയായ ബാറ്ററാണ്. മഞ്ഞക്കുപ്പായത്തിൽ സ്വന്തം ഇടം കണ്ടെത്താൻ ശ്രമിക്കുന്ന സഞ്ജുവിന് ടീമിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ആത്മവിശ്വാസവും നൽകും,” – ഫ്ലെമിംഗ് പറഞ്ഞു.
വർഷങ്ങളോളം രാജസ്ഥാൻ റോയൽസിനൊപ്പം ഉണ്ടായിരുന്ന സഞ്ജു പുതിയൊരു ഫ്രാഞ്ചൈസിയിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഫ്ലെമിംഗ് സംസാരിച്ചു. ചെന്നൈ ടീമിൽ ഇത്തവണ അഞ്ചോ ആറോ പുതിയ മാറ്റങ്ങളുണ്ട്. ഒരു സെറ്റിൽഡ് ടീം അല്ലാത്തതിനാൽ പരസ്പരമുള്ള ബന്ധം ദൃഢമാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഋതുരാജ് ഗെയ്‌ക്‌വാദിനെപ്പോലെ തന്നെ റൺസ് കണ്ടെത്താനും ടീമിനായി മികച്ച സംഭാവന നൽകാനും സഞ്ജുവും അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് കോച്ച് വ്യക്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ ആർസിബി 43 റൺസിനാണ് ചെന്നൈയെ തകർത്തത്. ടിം ഡേവിഡ് (25 പന്തിൽ 70), ദേവ്ദത്ത് പടിക്കൽ (50), രജത് പാട്ടിദാർ എന്നിവരുടെ കരുത്തിൽ ആർസിബി 250/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ സർഫറാസ് ഖാൻ (50), പ്രശാന്ത് വീർ (43) എന്നിവർ പൊരുതിയെങ്കിലും 19.4 ഓവറിൽ 207 റൺസിന് ചെന്നൈ ഓൾഔട്ടായി.












