കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമമായ ബിൽ സി-9 (Bill C-9) ഹൗസ് ഓഫ് കോമൺസ് പാസാക്കിയതിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ഇന്ത്യ നിരോധിച്ച ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (SFJ) നേതൃത്വത്തിൽ ബ്രാംപ്ടണിലെയും സറേയിലെയും രണ്ട് പ്രമുഖ ഹിന്ദു ക്ഷേത്രങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതും കുറ്റകരമാക്കുന്ന നിയമത്തിനെതിരെയാണ് ഖലിസ്ഥാൻ ഗ്രൂപ്പുകളുടെ ഈ നീക്കം.
കാനഡയിൽ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ബിൽ സി-9 അവതരിപ്പിക്കപ്പെട്ടത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും കടുത്ത ശിക്ഷ ലഭിക്കും. ഇതോടെയാണ് തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് കണ്ട് ഖലിസ്ഥാൻ അനുകൂലികൾ തെരുവിലിറങ്ങിയത്. ബ്രാംപ്ടണിലെയും സറേയിലെയും ക്ഷേത്രങ്ങൾക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായെത്തിയ പ്രതിഷേധക്കാർ വിശ്വാസികളെ ഭയപ്പെടുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. കാനഡയിലെ ഹിന്ദു സമൂഹത്തിനെതിരെ ഖലിസ്ഥാൻ ഭീകരർ നിരന്തരം ഭീഷണി മുഴക്കുന്ന സാഹചര്യത്തിൽ പുതിയ നിയമം ഏറെ നിർണ്ണായകമായാണ് കാണപ്പെടുന്നത്. സംഭവത്തെത്തുടർന്ന് കാനഡയിലെ വിവിധ ഭാഗങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.










