ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയെ പോലും സമ്മർദ്ദത്തിലാക്കിയ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനത്തിൽ അമ്പരന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കഴിഞ്ഞ ചൊവ്വാഴ്ച ബർസാപര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ വെറും 14 പന്തിൽ 39 റൺസാണ് രാജസ്ഥാൻ റോയൽസിന്റെ ഈ കൗമാര താരം അടിച്ചുകൂട്ടിയത്.
മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ, ലോകത്തെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിക്കൊണ്ടാണ് വൈഭവ് തുടങ്ങിയത്. “ബുംറയ്ക്ക് പോലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. വൈഭവിന്റെ ബാറ്റിംഗ് ബുംറയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളറാണ് ബുംറ, അദ്ദേഹത്തിന് മുന്നിലാണ് വൈഭവ് ഈ പ്രകടനം നടത്തിയത്.” – ഇർഫാൻ പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വൈഭവിനെ കൂടുതൽ കാലം കാത്തിരുത്താതെ ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് വിളിക്കണമെന്നാണ് ഇർഫാൻ പത്താൻ ആവശ്യപ്പെടുന്നത്. “ഈ കുട്ടിയെ കാത്തിരുത്തരുത്. അവന് ഇന്ത്യൻ ടീമിന്റെ ക്യാപ് നൽകൂ. 20 വർഷം പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാൻ ശേഷിയുള്ള താരമാണ് വൈഭവ്. അവന്റെ അൾട്രാ അഗ്രസീവ് ശൈലി ബൗളർമാർക്ക് എന്നും പേടിസ്വപ്നമായിരിക്കും.” ലെഗ് സൈഡിൽ മാത്രമല്ല, ഓഫ് സൈഡിലും അനായാസം ഷോട്ടുകൾ പായിക്കാൻ വൈഭവിന് സാധിക്കുന്നുണ്ടെന്ന് പത്താൻ നിരീക്ഷിച്ചു.
കഴിഞ്ഞ സീസണിൽ ശാർദുൽ താക്കൂറിനെതിരെ അരങ്ങേറ്റ മത്സരത്തിൽ സിക്സർ പറത്തിയ വൈഭവ് ഇത്തവണ ബുംറയെയും വെറുതെ വിട്ടില്ല. ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 248.97 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 122 റൺസാണ് വൈഭവ് ഇതുവരെ നേടിയത്.











