ഐപിഎൽ 2026-ൽ തുടർച്ചയായ തോൽവികളിൽ ഉഴലുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് വീണ്ടും തിരിച്ചടി. കാലിലെ പേശീവലിവിനെത്തുടർന്ന് വിശ്രമത്തിലുള്ള ഇതിഹാസ താരം എം.എസ്. ധോണിക്ക് ഏപ്രിൽ 11-ന് ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ചെപ്പോക്കിൽ നടക്കുന്ന അടുത്ത മത്സരവും നഷ്ടമാകുമെന്ന് ഉറപ്പായി. ക്രിക്ബസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ധോണിക്ക് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ കുറഞ്ഞത് ഒരാഴ്ച കൂടി സമയം വേണ്ടിവരും.
ഋതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അഞ്ച് തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് ഈ സീസണിൽ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 2025 സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്റെ ക്ഷീണം മാറ്റാനിറങ്ങിയ സിഎസ്‌കെ, ഇത്തവണയും ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. ടോപ്പ് ഓർഡർ ബാറ്റിംഗിലെ പരാജയത്തിനൊപ്പം ധോണിയുടെ അഭാവം ടീമിന്റെ ആത്മവീര്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
നിലവിൽ റീഹാബിലിറ്റേഷനിലൂടെ കടന്നുപോകുന്ന ധോണി, ഏപ്രിൽ 18-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ധോണിയുടെ പരിക്കിനെക്കുറിച്ച് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞത് ഇങ്ങനെ: “എം.എസ് ധോണി നിലവിൽ റീഹാബ് ഘട്ടത്തിലാണ്. അദ്ദേഹം പൂർണ്ണമായി സുഖം പ്രാപിക്കാൻ ഇനിയും സമയമെടുക്കും. കൃത്യമായി എത്ര ദിവസം എന്ന് ഇപ്പോൾ പറയാനാകില്ല.”
ധോണിയുടെ പരിക്ക് നിരാശ നൽകുമ്പോൾ, ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുന്നത് ചെന്നൈയ്ക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. ബ്രെവിസ് ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗും സിഇഒ കാശി വിശ്വനാഥനും സൂചിപ്പിച്ചു.












