ഐപിഎല്ലിൽ തന്റെ പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ഫോം കണ്ടെത്താൻ പാടുപെടുന്ന മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ചും വിമർശിച്ചും വീരേന്ദർ സെവാഗ് രംഗത്ത്. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി ഇതിഹാസ താരം യുവരാജ് സിംഗിനെപ്പോലെയാണെന്നും എന്നാൽ ചെന്നൈയിലെ പിച്ചിൽ സ്പിന്നർമാരെ നേരിടുന്നതിന് മുൻപേ സഞ്ജു പുറത്താകുന്നത് തിരിച്ചടിയാണെന്നും സെവാഗ് നിരീക്ഷിച്ചു.
സഞ്ജുവിന്റെ ടാലന്റിനെ സെവാഗ് വാനോളം പുകഴ്ത്തി. “സഞ്ജു യുവരാജ് സിംഗിനെപ്പോലെയാണ്. ഒരേ നിൽപിൽ തന്നെ അനായാസമായി സിക്സറുകൾ പറത്താൻ അവന് സാധിക്കും. മികച്ച ഷോട്ടുകൾ കളിക്കുമ്പോൾ സഞ്ജുവിന്റെ ബാറ്റ് ലിഫ്റ്റ് ചെയ്യുന്നത് കാണാൻ ബ്രയാൻ ലാറയുടേത് പോലെയാണ്. സ്പിന്നർമാരെ നേരിടുന്നതിൽ സഞ്ജു മിടുക്കനാണ്, പക്ഷേ ചെന്നൈയിൽ സ്പിന്നർമാർ വരുന്നതുവരെ ക്രീസിൽ നിൽക്കാൻ അവന് സാധിക്കുന്നില്ല.” – സെവാഗ് പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജുവിന് ഇതുവരെ തിളങ്ങാൻ സാധിക്കാത്തത് താരത്തെ മാനസികമായി തളർത്തുന്നുണ്ടാകാമെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. എങ്കിലും ഇനിയും ഏഴ് മത്സരങ്ങൾ കൂടി ചെന്നൈയിൽ കളിക്കാനുള്ളതിനാൽ സഞ്ജുവിന് തന്റെ റെക്കോർഡ് മെച്ചപ്പെടുത്താൻ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. 6, 7, 9 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജുവിന്റെ തുടർച്ചയായ പരാജയങ്ങൾ ചെന്നൈയുടെ മധ്യനിരയെ വല്ലാതെ ബാധിക്കുന്നുണ്ട്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, ആർസിബി എന്നിവരോടാണ് സിഎസ്‌കെ പരാജയപ്പെട്ടത്. എം.എസ്. ധോണി, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ പരിക്കും ടീമിനെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ സീസണിലെ പോലെ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകർ.












