കൊൽക്കത്ത : പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബംഗാളിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ അക്രമസംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഇത്തവണത്തെ വോട്ടെടുപ്പ് പൂർണ്ണമായും ഭയരഹിതമായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വർഷം പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് നാല് ഉറപ്പുകൾ നൽകുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ബംഗാളിലെ ജനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പ് ഭയരഹിതം ആയിരിക്കും, അക്രമരഹിതമായിരിക്കും, ഭീഷണികൾ ഇല്ലാത്തതായിരിക്കും, സ്വാധീനങ്ങൾ ഇല്ലാത്തത് ആയിരിക്കും എന്നീ നാല് ഉറപ്പുകൾ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത്. ബൂത്ത് ക്യാപ്‌ചറിംഗ്, ബൂത്ത് ജാമിംഗ്, വോട്ടർമാരെ തടയുന്ന ‘സോഴ്സ് ജാമിംഗ്’ എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ വ്യക്തമാക്കി. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും കൂട്ടത്തോടെ സ്ഥലം മാറ്റാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23 നും രണ്ടാം ഘട്ടം ഏപ്രിൽ 29 നും ആണ് നടക്കുക. 2026 മെയ് 4നാണ് ഫലപ്രഖ്യാപനം. ബംഗാളിലെ 294 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.











