ഗുജറാത്തിലെ ജനങ്ങളെ നിരക്ഷരരെന്നും അറിവില്ലാത്തവരെന്നും അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഖേദം പ്രകടിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം ദേശീയതലത്തിൽ ബിജെപി ആയുധമാക്കിയതോടെയാണ് എക്സിലൂടെ ഖാർഗെ ക്ഷമാപണം നടത്തിയത്. ഗുജറാത്തിലെ ജനങ്ങളോട് എന്നും ഉന്നതമായ ബഹുമാനമാണുള്ളതെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് വിവാദത്തിന് ആസ്പദമായ പരാമർശം ഖാർഗെ നടത്തിയത്. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണെന്നും അവരെ പറ്റിക്കാൻ നരേന്ദ്ര മോദിക്കോ പിണറായി വിജയനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. “കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട. അവർ മിടുക്കരും വിദ്യാസമ്പന്നരുമാണ്. മോദിജി, വിജയൻ, നിങ്ങൾക്ക് ഗുജറാത്തിലെയും മറ്റും അക്ഷരഭ്യാസമില്ലാത്തവരെ പറ്റിക്കാൻ കഴിഞ്ഞേക്കും, പക്ഷേ കേരളത്തിലെ ജനങ്ങൾക്കിത് നടക്കില്ല,” എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ.
പ്രസ്താവന പുറത്തുവന്നതോടെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധിജിക്കും സർദാർ വല്ലഭായ് പട്ടേലിനും ജന്മം നൽകിയ മണ്ണിലെ ജനങ്ങളെ ഖാർഗെ അപമാനിച്ചുവെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ സംഘവി കുറ്റപ്പെടുത്തി. ഗുജറാത്തിനെതിരായ കോൺഗ്രസിന്റെ വിദ്വേഷമാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ബിജെപി ദേശീയ നേതൃത്വവും ആരോപിച്ചു. വിവാദം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഘട്ടങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസ് അധ്യക്ഷൻ പരസ്യമായി ഖേദം പ്രകടിപ്പിച്ച് തടിതപ്പിയത്.









