കാസറഗോഡ് : മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി. പ്രവാസികളുടെ വോട്ടുകൾ ഉപയോഗിച്ച് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ സമീക്ഷാ ബൂത്തുകളിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മണ്ഡലത്തിന് പുറത്തുള്ളവരുടെയും വിദേശത്തുള്ളവരുടെയും വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും, ഇവ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ പദ്ധതിയിടുന്നുവെന്നുമാണ് ബിജെപി പരാതിയിൽ വ്യക്തമാക്കുന്നത്. വിദേശത്തുള്ള പ്രവാസികളുടെ വോട്ടുകൾ അവരുടെ അസാന്നിധ്യത്തിൽ മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാൻ ആണ് യുഡിഎഫ് പദ്ധതിയിടുന്നത്. മുസ്ലീം ലീഗിന് ശക്തമായ സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവാസികളുടെയും മരിച്ചുപോയവരുടെയും വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ വീടുകളിൽ നിന്ന് ശേഖരിച്ചതായി ബിജെപി സൂചിപ്പിക്കുന്നു. ചില പോളിംഗ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഈ നീക്കങ്ങൾ നടക്കുന്നതെന്നും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്.
ബിജെപിയുടെ പരാതിയെ തുടർന്ന് സംശയമുള്ള ബൂത്തുകളിൽ പൂർണ്ണമായും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിദേശത്തുള്ളവരുടെ പട്ടിക ബിജെപി ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടികയിലുള്ളവർ വോട്ട് ചെയ്യാൻ എത്തിയാൽ കർശന പരിശോധന നടത്തും. വോട്ടർ സ്ലിപ്പിന് പുറമെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് മുൻകാലങ്ങളിലും കള്ളവോട്ട് ആരോപണങ്ങൾ നിലനിന്നിരുന്നതിനാൽ ഇത്തവണ അതീവ ജാഗ്രതയിലാണ് അധികൃതർ. വോട്ടെടുപ്പ് ദിവസം പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കാനും സാധ്യതയുണ്ട്.








