ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്ന് പുതിയ ടോൾ ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഓരോ ബാരലിനും ഒരു ഡോളർ വീതം ട്രാൻസിറ്റ് ഫീ ഈടാക്കാനാണ് ഇറാന്റെ തീരുമാനം. ഇടപാടുകൾക്ക് അമേരിക്കൻ ഡോളറോ മറ്റ് പരമ്പരാഗത കറൻസികളോ സ്വീകരിക്കില്ലെന്നും പകരം ബിറ്റ്‌കോയിൻ
ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഇറാൻ വ്യക്തമാക്കി.
രാജ്യാന്തര ഉപരോധങ്ങളെ മറികടക്കാനാണ് ക്രിപ്‌റ്റോകറൻസി വഴി മാത്രമേ ടോൾ തുക സ്വീകരിക്കൂ എന്ന നിലപാട് ഇറാൻ മുന്നോട്ടു വച്ചിരിക്കുന്നത്. യുഎസ് ഉപരോധം നിലനിൽക്കുന്നതിനാൽ ഡോളർ അധിഷ്ഠിത ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കാൻ ഇറാനു കഴിയില്ല. ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നതിലൂടെ ആഗോള ബാങ്കിംഗ് നിരീക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും കഴിയുന്നതാണ്. പ്രതിദിനം ഏകദേശം 20 മില്യൺ ബാരൽ എണ്ണ കടന്നുപോകുന്ന ഈ പാതയിൽ നിന്ന് കോടിക്കണക്കിന് ഡോളർ വരുമാനം കണ്ടെത്താൻ ഈ നീക്കത്തിലൂടെ സാധിക്കും.
രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവിൽ കടലിടുക്കിലൂടെയുള്ള നീക്കങ്ങൾ നിരീക്ഷിക്കാനും ആയുധക്കടത്ത് തടയാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കുന്നതിന് മുൻപ് കപ്പലിലെ കാർഗോ വിവരങ്ങൾ ഇമെയിൽ വഴി ഇറാനിയൻ അധികൃതർക്ക് കൈമാറണം എന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. കപ്പലിലെ എണ്ണയുടെ അളവ് പരിശോധിച്ച് ഓരോ ബാരലിനും ഒരു ഡോളർ എന്ന നിരക്കിൽ തുക നിശ്ചയിക്കുമെന്നും ഇറാൻ വ്യക്തമാക്കി.









