തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അപമാനിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനയറ ക്ഷേത്രം മേൽശാന്തിയുടെ ഭാര്യ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ആനയറയിലുള്ള മുള്ളൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന വിഷ്ണു കുമാരസ്വാമിയുടെ ഭാര്യ കവിത ഗണേശൻ ആണ് ഭർത്താവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാരലംഘനം ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ അപമാനവും ഭീഷണികളും ആണ് മേൽശാന്തിയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ സംഭവത്തിന് പിന്നാലെ സിപിഎം നേതാക്കളായ ക്ഷേത്ര ഭാരവാഹികളിൽ നിന്നും മേൽശാന്തി വിഷ്ണുവിന് കടുത്ത ജാതി അധിക്ഷേപവും ജോലിയിൽ നിന്ന് പിരിച്ചു വിടും എന്നുള്ള ഭീഷണിയും ഉണ്ടായിരുന്നതായി ഭാര്യ പരാതിയിൽ സൂചിപ്പിക്കുന്നു.
സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. രണ്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ (ഉത്തമൻ, വിനോദ് എന്നിവരടക്കം) തന്നെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായും, ഈ പീഡനമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും മേൽശാന്തിയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രന്റെ ആചാരലംഘനം ചോദ്യം ചെയ്തതിന്റെ പേരിൽ വിഷ്ണുവിന് കടുത്ത മാനസിക പീഡനങ്ങളും അവഹേളനങ്ങളും നേരിടേണ്ടി വന്നുവെന്ന് ഭാര്യ വ്യക്തമാക്കുന്നു. ഉത്സവത്തിന്റെ അവസാന ദിവസം അദ്ദേഹത്തെ ഘോഷയാത്രയിൽ നിന്ന് മാറ്റിനിർത്തുകയും, കമ്മിറ്റി ഭാരവാഹികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും നിർബന്ധപ്രകാരം പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ചെയ്തു. വിഷ്ണു വിശ്വകർമ്മ സമുദായത്തിൽപ്പെട്ട ആളായതിനാലും ബ്രാഹ്മണനല്ലാത്തതിനാലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന് ചില കമ്മിറ്റി അംഗങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തി. ജാതി അധിക്ഷേപങ്ങളും ജോലിയിൽ നിന്നുള്ള പുറത്താക്കൽ ഭീഷണിയും അദ്ദേഹത്തിന് വലിയ മാനസിക വേദനയുണ്ടാക്കിയതായി ഭാര്യ പോലീസിൽ നൽകിയ പരാതിയിൽ അറിയിച്ചു.
ഇതുകൂടാതെ, വിഷ്ണുവിന്റെ മരണശേഷം ഇതുവരെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല എന്നുള്ള ഗുരുതര ആരോപണവും ഭാര്യ ഉന്നയിക്കുന്നു. ക്ഷേത്രത്തിലെ അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്ന രേഖകളും സാധനങ്ങളും ആരോ നശിപ്പിക്കുകയോ കടത്തിക്കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ട്. മൊബൈൽ കാണാതായതിനെക്കുറിച്ചോ തെളിവുകൾ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചോ കൃത്യമായ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഈ കാരണങ്ങൾ കണക്കിലെടുത്ത് ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് വിഷ്ണുവിന്റെ ഭാര്യ കവിത ഡിജിപിയോട് ആവശ്യപ്പെട്ടു.
എം.എൽ.എയുടെ സന്ദർശനവും അതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങളും അന്വേഷിക്കുക,
ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരെയും പീഡനങ്ങളിൽ പങ്കെടുത്തവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക, കാണാതായ മൊബൈൽ ഫോൺ കണ്ടെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുക, നിലവിലെ എഫ്.ഐ.ആറിൽ ആത്മഹത്യാ പ്രേരണ, ജാതി അധിക്ഷേപം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുക എന്നെ ആവശ്യങ്ങളും കവിത ഡിജിപിക്ക് നൽകിയ പരാതിയിൽ ഉന്നയിക്കുന്നുണ്ട്.








