ലഖ്‌നൗ : അലീഗഡ് മുസ്‌ലിം സർവകലാശാല ഹോസ്റ്റലിൽ അപ്രതീക്ഷിതമായി ‘മിന്നൽ റെയ്ഡ്’ നടത്തി പോലീസ്. പരിശോധനയിൽ വൻതോതിൽ ആയുധങ്ങളും വ്യാജ കറൻസിയും പിടിച്ചെടുത്തു. സർവകലാശാലയിലെ സർ സിയാവുദ്ദീൻ ഹാളിലെ ഒരു മുറിയിലാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്.
അലീഗഡ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയത്. ആയുധങ്ങൾ, .32 ബോർ പിസ്റ്റളിന്റെ വെടിയുണ്ടകൾ, 12 ബോർ തോക്കുകളുടെ 4 കാട്രിഡ്ജുകൾ, ഒഴിഞ്ഞ മാഗസിൻ കവർ, വൻതോതിലുള്ള വ്യാജ കറൻസി നോട്ടുകൾ, സംശയാസ്പദമായ രീതിയിലുള്ള 8 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. സർവകലാശാലയിൽ നിലവിൽ പഠിക്കാത്ത, എന്നാൽ ഹോസ്റ്റൽ മുറി നിയമവിരുദ്ധമായി കൈവശം വെച്ചിരുന്ന ഷെവാജ് എന്ന മുൻ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഇയാൾ സർവകലാശാലയിലെ നോൺ-റെസിഡന്റ് വിദ്യാർത്ഥിയായിരുന്നുവെന്നും എന്നാൽ ഹോസ്റ്റലിൽ മുറി തരപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നുവെന്നും പോലീസ് പറയുന്നു.
മുൻപും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഹോസ്റ്റലുകളിൽ പുറത്തുനിന്നുള്ളവർ എങ്ങനെ പ്രവേശിക്കുന്നു എന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. സംഭവത്തിന് പിന്നാലെ ഹോസ്റ്റലുകളിൽ വ്യാപകമായ പരിശോധന നടത്താൻ സർവകലാശാലാ പ്രോക്ടർ ഉത്തരവിട്ടു. ഹോസ്റ്റലുകളിൽ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാൻ സർവകലാശാല കർശന നടപടികൾ ആരംഭിച്ചു. വ്യാജ കറൻസി ശൃംഖലയെക്കുറിച്ചും തോക്കുകളുടെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് യുപി പോലീസ് വ്യക്തമാക്കി.








