കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തിയതിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള അഗാധമായ കൊക്കയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തത്.
പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് മാതാപിതാക്കൾ ഉൾപ്പെടെയുള്ള 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. നിമിഷങ്ങൾക്കുള്ളിൽ കുട്ടി അപ്രത്യക്ഷമായത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.
ശ്രീനന്ദയെ കണ്ടെത്താനായി കർണാടക പോലീസ് വലിയ സന്നാഹമാണ് ഒരുക്കിയത്. പോലീസ്, വനം വകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചായിരുന്നു പരിശോധന. കൊടുംകാടും അഗാധമായ കൊക്കകളുമുള്ള പ്രദേശം ആയതിനാൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്.
മാണിക്യധാരയിലെ വ്യൂ പോയിന്റിന് സമീപത്തെ അഗാധമായ കൊക്കയിലേക്ക് കുട്ടി അബദ്ധത്തിൽ കാൽ വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊക്കയിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.
കടമ്പഴിപ്പുറത്തെ ഒരു നാട് മുഴുവൻ ശ്രീനന്ദയുടെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ പ്രതീക്ഷകളെല്ലാം തകർക്കുന്ന വാർത്തയാണ് ഇപ്പോൾ ചിക്കമഗളൂരുവിൽ നിന്ന് വരുന്നത്.








