പാലക്കാട് : കർണാടകത്തിലെ ചിക്കമഗളൂരുവിൽ വച്ച് കാണാതായി നാലു ദിവസങ്ങൾക്കുശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിലെ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി പോലീസ്. ശ്രീനന്ദയെ അപായപ്പെടുത്തിയതായിരിക്കാം എന്ന കുടുംബത്തിന്റെ ആരോപണമാണ് കർണാടക പോലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. മരണത്തിന് കാരണം ശ്രീനന്ദയുടെ തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പെൺകുട്ടിയുടെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. നിരവധി അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പരിക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്രീനന്ദയുടെ തിരോധാനത്തില്‍ ചിക്കമഗളൂരു റൂറൽ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ആരോപണം പരിശോധിക്കുമെന്നും ഒരു സാധ്യതയും തള്ളി കളയില്ലെന്നും ചിക്കമഗളുരു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. ശ്രീനന്ദയും കുടുംബവും 40 പേരടങ്ങുന്ന സംഘത്തോടൊപ്പം കഴിഞ്ഞ ശനിയാഴ്ച്ചയാണ് കർണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്. ചിക്കമഗളൂരുവിലെ പ്രശസ്‌ത വെള്ളച്ചാട്ടമായ മാണിക്യധാരയ്‌ക്ക് സമീപം വച്ചാണ് ശ്രീനന്ദയെ കാണാതായത്. തുടർന്ന് നാല് ദിവസം നീണ്ട തിരച്ചിലുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.








