ന്യൂഡൽഹി : വോട്ട് ചെയ്യുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പൗരന്റെ മൗലികാവകാശമല്ലെന്ന സുപ്രധാന വിധി പ്രസ്താവവുമായി സുപ്രീം കോടതി. വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ഭരണഘടനാപരമായ മൗലികാവകാശങ്ങളല്ലെന്നും മറിച്ച് നിയമപരമായ അവകാശങ്ങൾ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജസ്ഥാനിലെ സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഇന്ത്യയിൽ വോട്ട് ചെയ്യുക എന്നതോ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുക എന്നതോ നിയമനിർമ്മാണത്തിലൂടെ നൽകപ്പെട്ടിട്ടുള്ള അവകാശങ്ങൾ മാത്രമാണെന്നും, അതുകൊണ്ടുതന്നെ നിയമപരമായ നിയന്ത്രണങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും ഇവ വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ഡിസ്ട്രിക്ട് മിൽക്ക് പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് യൂണിയനുകളിലെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. സഹകരണ സംഘങ്ങളിലെ ബൈലോ പ്രകാരം മത്സരിക്കാനുള്ള യോഗ്യതകൾ നിശ്ചയിക്കുന്നത് വോട്ടവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ജസ്റ്റിസ് ആർ. മഹാദേവന്റെ വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ഭരണഘടനയിലെ ഭാഗം III-ൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങളാണ് മൗലികാവകാശങ്ങൾ. ഇവ ലംഘിക്കപ്പെട്ടാൽ പൗരന് നേരിട്ട് സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. എന്നാൽ നിയമപരമായ അവകാശങ്ങൾ പാർലമെന്റോ നിയമസഭകളോ പാസാക്കുന്ന നിയമങ്ങളിലൂടെ ലഭിക്കുന്നതാണ്. ഇവയിൽ മാറ്റം വരുത്താനോ നിബന്ധനകൾ വെക്കാനോ നിയമനിർമ്മാണ സഭകൾക്ക് അധികാരമുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.









