ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്നും രാജ്യത്തിനാകെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ ജനിച്ച ചീറ്റയായ ഗാമിനി 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിയായ ‘പ്രോജക്ട് ചീറ്റ’യിലെ ചരിത്രപരമായ നിമിഷമാണിത്. ഇതോടെ രാജ്യത്തെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നു.
കേന്ദ്ര പരിസ്ഥിതി-വനമന്ത്രി ഭൂപേന്ദർ യാദവ് സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്. “ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ ചരിത്രപരമായ നിമിഷം” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നിരീക്ഷണ വലയത്തിലുള്ള എൻക്ലോഷറുകൾക്ക് പുറത്ത്, പൂർണ്ണമായും പ്രകൃതിദത്തമായ സാഹചര്യത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നത്. 25 മാസം പ്രായമുള്ള ഗാമിനി ഇന്ത്യയിൽ തന്നെ ജനിച്ച ചീറ്റയാണ് എന്നുള്ളതും ചീത്ത പുനരധിവാസ പദ്ധതിക്ക് നിർണ്ണായക വിജയമായി മാറി.
ഒരു വർഷത്തിലേറെയായി വനത്തിൽ സ്വതന്ത്രമായി കഴിയുന്ന ഗാമിനി, ഇന്ത്യൻ കാലാവസ്ഥയുമായി പൂർണ്ണമായും പൊരുത്തപ്പെട്ടുവെന്നതിന്റെ തെളിവാണ് ഈ പ്രസവം. ഇതുവരെ കുനോയിൽ 11 പ്രസവങ്ങളിലായി 49 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഇതിൽ 37 കുഞ്ഞുങ്ങൾ ആണ് അതിജീവിച്ചത്. നമീബിയ, ദക്ഷിണാഫ്രിക്ക, അടുത്തിടെ ബോട്സ്വാന എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച ചീറ്റകളാണ് ഇതുവരെ ഇന്ത്യയിൽ പുതിയ തലമുറകൾക്ക് ജന്മം നൽകിയിരുന്നത്. അടുത്ത തലമുറയിൽ പെട്ടതും ഇന്ത്യയിൽ തന്നെ ജനിച്ചുതുമായ ഒരു ചീറ്റ ആദ്യമായാണ് കുനോ ദേശീയോദ്യാനത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.










