ബാഹുബലി-2 എന്ന സിനിമയുടെ ക്ലൈമാക്സ് ഓർക്കുന്നില്ലേ?അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ വകവരുത്തിയതിനുശേഷം ഭല്ലാലദേവൻ വർഷങ്ങളോളം മഹിഷ്മതി സാമ്രാജ്യം അടക്കിഭരിക്കുന്നു. അവസാനം അമരേന്ദ്ര ബാഹുബലിയുടെ പുത്രനായ മഹേന്ദ്ര ബാഹുബലി ഭല്ലാലദേവനെ അടിയറവ് പറയിക്കുന്നു.
മഹിഷ്മതിയുടെ കിരീടം തലയിൽ അണിഞ്ഞതിനുശേഷം ജൂനിയർ ബാഹുബലി പറയുന്ന ഒരു ഡയലോഗുണ്ട്- ”ഇവിടത്തെ ജനങ്ങൾക്ക് ഇനി തല ഉയർത്തി ജീവിക്കാം. അവർക്ക് അന്യായം ചെയ്യുന്നവർ ആരായിരുന്നാലും അവരുടെ തലയറുത്ത് പാതാളത്തിലേയ്ക്ക് എറിയപ്പെടും…!!”
ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിൻ്റെ അവസ്ഥ ഭല്ലാലദേവൻ ഭരിച്ചിരുന്ന മഹിഷ്മതിയ്ക്ക് സമാനമായിരുന്നു. മഹേന്ദ്രസിംഗ് ധോനി എന്ന അതികായൻ പരിക്കുമൂലം പുറത്തിരിക്കുന്നു. അയാളുടെ പകരക്കാരനായി അവരോധിക്കപ്പെട്ട ഋതുരാജ് ഗെയ്ക്ക്വാദ് തന്ത്രങ്ങൾ ചമയ്ക്കുന്നതിലും ഒഴുക്കോടെ ബാറ്റ് ചെയ്യുന്നതിലും അമ്പേ പരാജയപ്പെടുന്നു.
ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയം ഒരുകാലത്ത് ചെന്നൈയുടെ ഉരുക്കുകോട്ടയായിരുന്നു. എന്നാൽ സമീപകാലത്ത് ആ കോട്ട പലതവണ ഭേദിക്കപ്പെട്ടിരുന്നു. അവസാനം ചെപ്പോക്കിലെ മണ്ണിൽ ഒരു മഹേന്ദ്ര ബാഹുബലി രക്ഷകനായി അവതരിച്ചു. അവൻ ഡെൽഹി ക്യാപ്പിറ്റൽസിനെതിരെ സെഞ്ച്വറി നേടി! സ്വപ്നങ്ങൾ കാണാൻ മറന്നുതുടങ്ങിയിരുന്ന ഒരു ടീമിനെയും അവരുടെ ആരാധകരെയും ഒറ്റയ്ക്ക് തോളിലേറ്റിയ പ്രകടനം! അതായിരുന്നു സഞ്ജു കാഴ്ച്ചവെച്ച ഇന്നിംഗ്സ്. സഞ്ജുവിൻ്റെ സെഞ്ച്വറി ഒരു നിശബ്ദ പ്രസ്താവനയായിരുന്നു- ”ചെന്നൈയുടെ ആരാധകർക്ക് ഇനി തല ഉയർത്തി നിൽക്കാം. എതിരാളികൾ എത്ര കരുത്തരായിരുന്നാലും അവരുടെ ശിരസ്സുകൾ അറുത്തുമാറ്റപ്പെടും.”
ഇന്ത്യയിലെ രഞ്ജി ട്രോഫി ടൂർണ്ണമെൻ്റിന് കഷ്ടിച്ച് നൂറ് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു രഞ്ജി സീസണിൽ അറുപതോ അതിലധികമോ വിക്കറ്റുകൾ നേടാൻ സാധിച്ചിട്ടുള്ളത് മൂന്ന് പേർക്ക് മാത്രമാണ്. ഡെൽഹിയ്ക്കുവേണ്ടി ബോളിങ്ങ് ഓപ്പൺ ചെയ്ത അക്വിബ് നബി അവരിലൊരാളായിരുന്നു! അയാളെയാണ് സഞ്ജു കട്ടും പുള്ളും ഉപയോഗിച്ച് നിഷ്പ്രഭനാക്കിയത്. അക്സർ പട്ടേലുമായുള്ള സഞ്ജുവിൻ്റെ പോര് ഒരു ചെസ് മത്സരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. സഞ്ജു എല്ലാ വിക്കറ്റുകളും തുറന്നുകാണിക്കും. അക്സർ അത് മുതലെടുക്കാൻ ശ്രമിക്കുമ്പോൾ സഞ്ജു ബൗണ്ടറികൾ നേടും. ലുങ്കി എങ്കിടിയുടെ ഓഫ്കട്ടറുകളെ തിരിച്ചറിയാനും ശിക്ഷിക്കാനും സഞ്ജുവിന് സാധിച്ചു. കുൽദീപ് യാദവിനെതിരെ സഞ്ജു പായിച്ച ഒരു ഹിറ്റ് തീർത്തും അവിശ്വസനീയമായിരുന്നു. കാര്യമായ ഫുട് വർക്ക് ഇല്ലാതെ കൈക്കരുത്തുകൊണ്ട് മാത്രം കവറിനുമുകളിലൂടെ ഒരു സിക്സർ.
ടി-20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് നോക്കൗട്ട് മത്സരങ്ങളിലാണ് സഞ്ജു വിജയം നേടിത്തന്നത്. ലോകകപ്പ് ചരിത്രത്തിൽ അതിനേക്കാൾ മികച്ച ഒരു പ്രകടനം വേറെ കണ്ടെത്താനാവില്ല. എന്നിട്ടും ചിലർ സഞ്ജുവിൻ്റെ രക്തത്തിനുവേണ്ടി ദാഹിച്ചു. മഞ്ഞക്കുപ്പായത്തിലെ അയാളുടെ ചെറിയ വീഴ്ച്ചകളെ അവർ വലിയ ആഘോഷമാക്കി. ഒടുവിൽ എന്താണ് സംഭവിച്ചത്? സീസണിലെ ആദ്യ സെഞ്ച്വറി സഞ്ജുവിൻ്റെ ബാറ്റിൽനിന്നാണ് പിറന്നത്! സഞ്ജു ഹേറ്റേഴ്സ് വീണ്ടും ഇളിഭ്യരായി. ചിദംബരം സ്റ്റേഡിയത്തിൽ ഡെൽഹി ക്യാപ്പിറ്റൽസിന് അത്ര നല്ല റെക്കോർഡുകൾ ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഹോം ഗ്രൗണ്ടിൽ വെച്ച് ഡെൽഹിയോട് പരാജയപ്പെട്ടിരുന്നു. 2026-ലും ഡെൽഹി ജയിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തിയിരുന്നത്. അക്സർ പട്ടേലും സംഘവും മഞ്ഞപ്പടയെ വെല്ലുവിളിക്കുകയായിരുന്നു- ”ഡൽഹി പഴയ ഡെൽഹിയല്ല. ചെന്നെെയ്ക്ക് പണി കിട്ടും. പക്ഷേ ഒരു മലയാളി അവർക്കുമുന്നിൽ നെഞ്ച് വിരിച്ചുനിന്ന് പറഞ്ഞു- ”ഡൽഹി പഴയ ഡെൽഹി അല്ലെന്നറിയാം. പക്ഷേ സഞ്ജു പഴയ സഞ്ജു തന്നെയാ…!!”
എഴുത്ത്- സന്ദീപ് ദാസ്












