തുടർച്ചയായ തോൽവികൾക്കും സ്വന്തം തട്ടകത്തിലെ മോശം റെക്കോർഡിനും അറുതി വരുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ജാമി ഓവർട്ടന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈയ്ക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ഇതോടെ ഹോം ഗ്രൗണ്ടിലെ ആറ് മത്സരങ്ങൾ നീണ്ട പരാജയ പരമ്പരയ്ക്കും തിരശ്ശീല വീണു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി സഞ്ജു സാംസൺ (56 പന്തിൽ പുറത്താകാതെ 115) അവിശ്വസനീയമായ പ്രകടനമാണ് നടത്തിയത്. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. യുവതാരം ആയുഷ് മ्हाത്രെ (36 പന്തിൽ 59) സഞ്ജുവിന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ 20 ഓവറിൽ 212/2 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
വിജയത്തിന് ശേഷം സംസാരിച്ച നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ടീമിന്റെ പോരായ്മകളും തന്ത്രങ്ങളും പങ്കുവെച്ചു. “ബോളിംഗിൽ ഞങ്ങൾക്ക് എക്സ്-ഫാക്ടർ ബൗളർമാർ ഇല്ല എന്നത് സത്യമാണ്. പക്ഷേ കൂടുതൽ ഫലപ്രദമായി എങ്ങനെ പന്തെറിയാം എന്ന് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഇന്ന് കൃത്യമായ ലെങ്തിൽ പന്തെറിയാൻ ബൗളർമാർക്ക് സാധിച്ചു. സഞ്ജുവിന്റെയും ആയുഷിന്റെയും ഇന്നിംഗ്‌സ് അതിശയകരമായിരുന്നു,” ഋതുരാജ് പറഞ്ഞു. മോശം സമയത്തും ടീമിനെ പിന്തുണച്ച ചെന്നൈ ആരാധകർക്കും അദ്ദേഹം നന്ദി അറിയിച്ചു.
മറുപടി ബാറ്റിംഗിൽ ഡൽഹി ക്യാപിറ്റൽസിന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ട്രിസ്റ്റൻ സ്റ്റബ്സ് (60) പൊരുതി നോക്കിയെങ്കിലും ജാമി ഓവർട്ടന്റെ (4/18) മാരക ബൗളിംഗിന് മുന്നിൽ ഡൽഹി മുട്ടുമടക്കി. അൻഷുൽ കംബോജ് മൂന്ന് വിക്കറ്റുകൾ നേടി. വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തിയപ്പോൾ ഡൽഹി നാലാം സ്ഥാനത്താണ്.












