ഡൽഹി ക്യാപിറ്റൽസിനെതിരെ സഞ്ജു സാംസൺ നേടിയ തകർപ്പൻ സെഞ്ച്വറിയെക്കാൾ താൻ വിലമതിക്കുന്നത് ടീമിന് ലഭിക്കുന്ന പോയിന്റുകൾക്കാണെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ സഞ്ജുവിനും ചെന്നൈ ടീം മാനേജുമെന്റിനും കൃത്യമായ മുന്നറിയിപ്പ് നൽകിയത്.
സഞ്ജുവിനോടായി അശ്വിൻ പറഞ്ഞത് ഇങ്ങനെ: “എനിക്ക് സഞ്ജുവിനോട് ഒരു സന്ദേശമേയുള്ളൂ. ഈ സെഞ്ച്വറി കൊണ്ട് മാത്രമായില്ല. ഇത് വെറും രണ്ട് പോയിന്റ് മാത്രമാണ്. സഞ്ജുവിൽ നിന്ന് എനിക്ക് 80-ഓ 90-ഓ 100-ഓ റൺസല്ല വേണ്ടത്. അടുത്ത മത്സരങ്ങളിലും ടീമിന് പോയിന്റുകൾ നേടിക്കൊടുക്കുക എന്നതാണ് അവന്റെ ജോലി. മൂന്ന് കളിയിൽ നിന്ന് ബാറ്റ് കൊണ്ട് ആറ് പോയിന്റ് നേടിത്തരുമ്പോഴാണ് ഞാൻ സഞ്ജുവിനെ സ്നേഹിക്കുക.” സഞ്ജു ഇപ്പോൾ നല്ല ഫോമിലാണെന്ന് തോന്നുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ചെന്നൈ നേടിയ 212 റൺസ് ആ പിച്ചിൽ കുറഞ്ഞുപോയെന്നാണ് അശ്വിന്റെ പക്ഷം. “ഡൽഹി ഈ സ്കോർ പിന്തുടർന്ന് ജയിക്കേണ്ടതായിരുന്നു. 230 റൺസ് പോലും ആ പിച്ചിൽ സുരക്ഷിതമായിരുന്നില്ല. ചെന്നൈയ്ക്ക് 240 റൺസ് വരെ അടിക്കാനുള്ള അവസരമുണ്ടായിരുന്നു, പക്ഷേ അവർ അത് പാഴാക്കി,” അശ്വിൻ നിരീക്ഷിച്ചു. 15 ഓവറിൽ 160 റൺസുണ്ടായിരുന്ന ചെന്നൈ അവസാന ഓവറുകളിൽ കൂടുതൽ സ്കോർ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവതാരം ആയുഷ് മ്ഹാത്രെ നന്നായി കളിച്ചെങ്കിലും (30 പന്തിൽ 50), ചെന്നൈ തന്ത്രപരമായ പിഴവ് വരുത്തിയെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. “ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ തുടങ്ങിയ സ്പിൻ ഹിറ്റർമാർ ടീമിലുള്ളപ്പോൾ ചെന്നൈ ആ റിസ്ക് എടുക്കണമായിരുന്നു. ഒരു ഓവറിൽ 3-4 സിക്സറുകൾ അടിക്കാൻ ശേഷിയുള്ളവരാണ് അവർ. സഞ്ജുവും ആയുഷും അവസാന ഓവറുകളിൽ തളർന്നിരുന്നു. അവരെ നേരത്തെ പിൻവലിച്ച് ഹിറ്റർമാരെ ഇറക്കിയിരുന്നെങ്കിൽ സ്കോർ 240 കടക്കുമായിരുന്നു,” അശ്വിൻ പറഞ്ഞു.











