ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിനിടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത് അസാധാരണമായ പ്രതിഷേധ പ്രകടനങ്ങൾ. അതിശക്തമായ ചൂടിനെത്തുടർന്ന് ഗ്ലൗസ് മാറ്റാൻ അനുവാദം ചോദിച്ച ട്രിസ്റ്റൻ സ്റ്റബ്സിനെ അമ്പയർ തടഞ്ഞതാണ് ഡൽഹി ക്യാമ്പിനെ ചൊടിപ്പിച്ചത്.
ചെന്നൈയിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും കളിക്കാർ വിയർത്തു കുളിച്ചിരുന്നു. സ്ട്രാറ്റജിക് ടൈം ഔട്ടിനിടെ സ്റ്റബ്സും ഡേവിഡ് മില്ലറും മുഖത്ത് വെള്ളമൊഴിച്ചാണ് ചൂടിനെ പ്രതിരോധിച്ചത്. ഇതിനിടെ സ്റ്റബ്സ് തന്റെ വിയർത്തുകുളിച്ച ഗ്ലൗസ് മാറ്റാൻ അനുവാദം ചോദിച്ചെങ്കിലും അമ്പയർമാർ അത് നിരസിച്ചു.
അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡൽഹി പരിശീലകൻ ഹേമംഗ് ബദാനിയും താരം നിതീഷ് റാണയും ബൗണ്ടറി ലൈനിനരികിലെത്തി ഫോർത്ത് അമ്പയറോട് രൂക്ഷമായി തർക്കിച്ചു. എന്നാൽ ബിസിസിഐയുടെ പുതിയ നിയമങ്ങൾ ചൂണ്ടിക്കാട്ടി അമ്പയർ നിലപാടിൽ ഉറച്ചുനിന്നു. ഇതിന് തൊട്ടടുത്ത പന്തിൽ തന്നെ വലിയ ഷോട്ടിന് ശ്രമിച്ച സ്റ്റബ്സ് പുറത്തായി. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ദേഷ്യം സഹിക്കാനാവാതെ സ്റ്റബ്സ് തന്റെ ബാറ്റും ഗ്ലൗസും വലിച്ചെറിഞ്ഞു.
ഐപിഎൽ 2026 സീസണിൽ ബിസിസിഐ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഔദ്യോഗിക ടീം ഷീറ്റിലുള്ള 16 കളിക്കാർക്ക് (പ്ലയിംഗ് ഇലവൻ + 5 സബ്സ്റ്റിറ്റ്യൂട്ടുകൾ) മാത്രമേ ഗ്രൗണ്ടിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ, സ്ക്വാഡിലെ മറ്റ് അംഗങ്ങൾക്ക് ബൗണ്ടറി ലൈനിനടുത്ത് പോലും വരാൻ അനുവാദമില്ല. ഈ നിയമം കാരണമാണ് കരുൺ നായർക്ക് സ്റ്റബ്സിനുള്ള ഗ്ലൗസ് എത്തിക്കാൻ കഴിയാഞ്ഞത്. ടീമുകൾ രഹസ്യ സന്ദേശങ്ങൾ കൈമാറുന്നത് തടയാനാണ് ബിസിസിഐ ഇത്രയും കർശനമായ നിലപാട് സ്വീകരിച്ചത്.
വിവാദങ്ങൾക്കിടയിലും ചെന്നൈ സൂപ്പർ കിംഗ്‌സ് 23 റൺസിന് ഡൽഹിയെ പരാജയപ്പെടുത്തി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. സഞ്ജു സാംസണിന്റെ സെഞ്ച്വറിയും ജാമി ഓവർട്ടന്റെ 4 വിക്കറ്റ് പ്രകടനവുമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.












