ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയും ഖത്തറും. പാകിസ്താന് ഏകദേശം 5 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നൽകാനുള്ള 3.5 ബില്യൺ ഡോളർ ഈ മാസം തന്നെ പാകിസ്താൻ തിരിച്ചടയ്ക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് സൗദിയിൽ നിന്നും ഖത്തറിൽ നിന്നും പണം വാങ്ങി യുഎഇയുടെ കടം തിരിച്ചടയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്.
പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസീബ് സൗദി ധനമന്ത്രി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-ജദാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനസഹായം നൽകാൻ സൗദി തീരുമാനിച്ചത്. കഴിഞ്ഞദിവസം പാകിസ്താൻ 13,000 സൈനികരെയും യുദ്ധവിമാനങ്ങളെയും സൗദി അറേബ്യയിലേക്ക് വിന്യസിച്ചിരുന്നു. ഇതിന് പകരമായാണ് സൗദി പണം നൽകുന്നത് എന്നാണ് സൂചന. പാകിസ്താൻ നേരത്തെ വാങ്ങിയ കടം ഈ മാസം തന്നെ തിരിച്ചടയ്ക്കണമെന്ന് യുഎഇ കർശനമായി അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ പുതിയ നീക്കം.
നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള പാകിസ്താൻ പശ്ചിമേഷ്യൻ സംഘർഷം കൂടി ആരംഭിച്ചതോടെ സാമ്പത്തിക പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി. നിലവിൽ വൻ വിലക്കയറ്റം ആണ് പാകിസ്താൻ നേരിടുന്നത്. ഈ സാഹചര്യത്തിൽ യുഎഇ തരാനുള്ള കടം തിരികെ ചോദിക്കുക കൂടി ചെയ്തതോടെ പാകിസ്താൻ രൂക്ഷമായ പ്രതിസന്ധി നേരിട്ടു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ സൈനിക ആസ്തികൾ സൗദിക്ക് നൽകി പണം സ്വീകരിക്കാൻ പാകിസ്താൻ തയ്യാറായിരിക്കുന്നത്.










