വാഷിംഗ്ടൺ : ഇറാനുമായുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ നാവിക ഉപരോധം ഏർപ്പെടുത്താൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും തടയാൻ യുഎസ് നാവികസേനയ്ക്ക് ട്രംപ് നിർദ്ദേശം നൽകി. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കാണാതെ പിരിഞ്ഞതോടെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള നാവിക മൈനുകൾ നശിപ്പിക്കാനും യുഎസ് സൈന്യം നടപടി തുടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കപ്പലുകൾക്കോ സമാധാനപരമായ ഗതാഗതത്തിനോ നേരെ ഇറാൻ വെടിയുതിർത്താൽ അത് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.










