ഐപിഎൽ 2026-ൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത് രജത് പാട്ടിദാറിന്റെ അവിശ്വസനീയമായ പ്രകടനത്തിനാണ്. ഒരു സമയത്ത് ലോക ഒന്നാം നമ്പർ ടി20 ബാറ്റ്സ്മാൻ ആയിരുന്ന സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ, മറുഭാഗത്ത് ക്രീസിൽ തീപ്പൊരി ചിതറിക്കുകയാണ് പാട്ടിദാർ. ഈ പ്രകടനം തുടർന്നാൽ ഇന്ത്യൻ ടി20 ടീമിൽ സൂര്യകുമാറിന്റെ സ്ഥാനത്തിന് പാട്ടിദാർ ഭീഷണിയായേക്കാം.
സീസണിൽ നാല് മത്സരങ്ങളിൽ നിന്നായി 195 റൺസ് അടിച്ചുകൂട്ടിയ രജത് ഈ സീസണിൽ ഏറ്റവും കൂടുതൽ റൺ നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ നിലവിൽ രണ്ട, സ്ഥാനത്താണ്. വ്യക്തിഗത നേട്ടത്തിനായി ക്രീസിൽ ഒരുപാട് നേരം തൂങ്ങിപ്പിടിച്ച് റൺ നേടുക എന്നതിന് പകരം വന്ന ആദ്യ പന്ത് മുതൽ ടീമിനായി ആക്രമിച്ചു കളിക്കുകയാണ് രജത് സ്റ്റൈൽ.
മുംബൈക്കെതിരെ മത്സരത്തിൽ ഫിൽ സാൾട്ട് മടങ്ങിയതിന് ശേഷം കൊഹ്‌ലിയെ സാക്ഷ്യക്കി ബാറ്റിംഗ് വിരുന്ന് തന്നെ രജത് കാഴ്ചവെക്കുക ആയിരുന്നു. കോഹ്‌ലി താളം കണ്ടെത്താൻ പാടുപെട്ടപ്പോൾ അത് മനസിലാക്കിയ രജത് കൂടുതൽ ഉത്തരവാദിത്വം കാണിക്കുക ആയിരുന്നു. 33 വയസുകാരനായ രജതിനെ ഈ സീസൺ അവസാനിച്ചാൽ ഉടൻ ഇന്ത്യൻ ടീമിലേക്കെടുക്കണം എന്ന ആവശ്യം ശക്തമാണ്. ഏകദിന ലോകകപ്പ് ലക്‌ഷ്യം വെച്ച് ഇന്ത്യ ഒരുങ്ങുമ്പോൾ ഇനി നടക്കാൻ പോകുന്ന ടി 20 പരമ്പരകളിൽ എല്ലാം യുവതാരങ്ങൾക്ക് അവസരം കിട്ടും. ആ കൂടെ ഈ താരവും ഉണ്ടാകണം എന്ന് ആരാധകർ പറയുന്നു.
മറുഭാഗത്ത്, ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഈ സീസണിൽ അല്പം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു അർദ്ധ സെഞ്ച്വറി പ്രകടനം മാറ്റി നിർത്തിയാൽ ബാക്കി മത്സരങ്ങളിൽ എല്ലാം താരം നിരാശപ്പെടുത്തി. ടി20 ക്രിക്കറ്റിൽ പന്തുകളുടെ എണ്ണത്തിന് വലിയ പ്രാധാന്യമുണ്ട്. 20 പന്തിൽ 50 കടക്കാൻ പാട്ടിദാറിന് സാധിക്കുമ്പോൾ, സൂര്യകുമാർ ഇപ്പോൾ അല്പം സമയം എടുത്താണ് റൺസ് കണ്ടെത്തുന്നത്.
കളിച്ച നാല് മത്സരങ്ങളിലും ടീമിന് നിർണ്ണായകമായ സംഭാവന നൽകാൻ പാട്ടിദാറിന് കഴിഞ്ഞു. സൂര്യകുമാർ പലപ്പോഴും തുടക്കത്തിലേ പുറത്താകുന്നത് മുംബൈ ഇന്ത്യൻസിനും തിരിച്ചടിയാകുന്നുണ്ട്. നിലവിൽ ക്രീസിൽ ലഭിക്കുന്ന ആത്മവിശ്വാസം പാട്ടിദാറിനെ കൂടുതൽ അപകടകാരിയാക്കുന്നു. ‘ഫോമിലുള്ള താരത്തെ കളിപ്പിക്കുക’ എന്ന നയം പിന്തുടർന്നാൽ പാട്ടിദാറിന് ഇന്ത്യൻ ജേഴ്സി അണിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല.











