രാജ്യത്തെ വനിതാ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകൾക്ക് അയച്ച തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. 2029 ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വനിതാ സംവരണം പൂർണ്ണമായി നടപ്പാക്കുമെന്നും, ഇതിലൂടെ ഇന്ത്യൻ ജനാധിപത്യം കൂടുതൽ കരുത്തുറ്റതാകുമെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി.
2023-ൽ പാസാക്കിയ നിലവിലെ നിയമപ്രകാരം, 2027-ലെ സെൻസസിനും മണ്ഡല പുനർനിർണ്ണയത്തിനും ശേഷം 2034-ൽ മാത്രമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഭേദഗതി പാസാക്കുന്നതോടെ 2029 ലെ തെരഞ്ഞെടുപ്പിൽ തന്നെ ഇത് പ്രാബല്യത്തിൽ വരും. ഈ ഭേദഗതിയിൽ ഇനിയും കാലതാമസം വരുത്തുന്നത് രാജ്യത്തെ സ്ത്രീകളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്ന് മോദി പറഞ്ഞു.
വനിതാ സംവരണ ബിൽ ഭേദഗതി പാസാകുന്നതോടെ രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയരും. ഇതിൽ മൂന്നിലൊന്ന്, അതായത് 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം ശക്തമാകുമ്പോൾ ജനാധിപത്യത്തിന്റെ ശബ്ദം കൂടിയാണ് ശക്തമാകുന്നതെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ചരിത്രപരമായ ഈ പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതിയെ പിന്തുണയ്ക്കാൻ പ്രാദേശിക എംപിമാർക്ക് കത്തെഴുതാനും അവരെ പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി സ്ത്രീകളോട് അഭ്യർത്ഥിച്ചു. തനിക്ക് രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമീണ തലത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന സ്വയംസഹായ സംഘങ്ങളെയും ‘ലഖ്പതി ദീദി’ സംരംഭങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് വലുതാണെന്നും മോദി വ്യക്തമാക്കി.









