പശ്ചിമ ബംഗാളിലെ പശ്ചിമ ബർദ്ധമാനിലും ബിർഭൂമിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരുമെന്നും അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മമത ബാനർജിയുടെ പാർട്ടി പിന്തുണച്ചിരുന്ന മൻമോഹൻ സിംഗ് സർക്കാർ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിനെതിരെ കർശന നടപടിയെടുത്തില്ലെന്ന് അമിത് ഷാ ആരോപിച്ചു. “അവർ ഭീകരർക്ക് ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു. എന്നാൽ പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഖ്യാപിക്കുകയും പാകിസ്ഥാന് ഏറ്റവും വേദനിക്കാനിടത്ത് തന്നെ കനത്ത തിരിച്ചടി നൽകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസിന് ജനങ്ങൾ ഇത്തവണ ‘ടാറ്റാ ബൈ ബൈ’ പറയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. “മമത സർക്കാരിനോട് വിടപറയാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സിൻഡിക്കേറ്റ്, കട്ട്-മണി ഇടപാടുകാരെ തലകീഴായി കെട്ടിത്തൂക്കി നേരെയാക്കും,” ഷാ മുന്നറിയിപ്പ് നൽകി.
ബിജെപി പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിൽ ടിഎംസി ഗുണ്ടകൾക്ക് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. “ഏപ്രിൽ 23-ന് വോട്ടെടുപ്പ് ദിനത്തിൽ ടിഎംസി ഗുണ്ടകൾ വീടിനുള്ളിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ മെയ് 4-ന് അവരെ ഓരോരുത്തരെയായി പിടിച്ച് ഞങ്ങൾ ജയിലിലടയ്ക്കും,” അമിത് ഷാ വ്യക്തമാക്കി.
ബംഗാളിലെ അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിർത്തിയിൽ വേലികെട്ടാൻ മമത ബാനർജി ഭൂമി വിട്ടുനൽകുന്നില്ലെന്നും, പകരം നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ ബിഎസ്എഫിനെ പഴിചാരുകയാണെന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും ഷാ വ്യക്തമാക്കി.
സംസ്ഥാനത്ത് ബിജെപിയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാർ അധികാരത്തിൽ വരുമെന്നും, ബംഗാളിന്റെ സ്വന്തം മണ്ണിൽ ജനിച്ച മകൻ തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.









