ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്നതിനും കാരണമാകുന്ന മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.കെ. സ്റ്റാലിൻ. ഇന്ന് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം കേന്ദ്രത്തിന് ശക്തമായ താക്കീത് നൽകിയത്.
ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇതിനായുള്ള ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. “ഞങ്ങൾ മിണ്ടാതിരിക്കില്ല. തമിഴ്‌നാട് സ്തംഭിക്കും. ഓരോ കുടുംബവും പ്രതിഷേധവുമായി തെരുവിലിറങ്ങും. എന്റെ നേതൃത്വത്തിൽ വലിയൊരു പ്രതിഷേധം തന്നെ സംഘടിപ്പിക്കും,” സ്റ്റാലിൻ പറഞ്ഞു. വളരെ രഹസ്യമായാണ് ബിജെപി സർക്കാർ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും, ദക്ഷിണേന്ത്യൻ ജനത വലിയ ഭയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് തിരക്കുകളിലാണെങ്കിലും ഈ വിഷയത്തിൽ മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. “ഞാൻ വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല, വലിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലവനാണ്. നിങ്ങൾ ഇതുവരെ കാണാത്ത തമിഴ്‌നാടിനെ ഇനി കാണും. 1950-കളിലെയും 60-കളിലെയും പോരാട്ടവീര്യമുള്ള പഴയ ഡിഎംകെയെ ഇന്ത്യ വീണ്ടും കാണും,” സ്റ്റാലിൻ തുറന്നടിച്ചു. അധികാരത്തേക്കാൾ തങ്ങൾക്ക് വലുത് സംസ്ഥാനങ്ങളുടെ അവകാശങ്ങളും ആത്മാഭിമാനവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അണ്ണാദുരൈയിൽ നിന്നും കരുണാനിധിയിൽ നിന്നും തങ്ങൾക്ക് ലഭിച്ച പ്രത്യയശാസ്ത്രം അതാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ അത് കൃത്യമായി പാലിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. അതിന്റെ പേരിൽ ഇപ്പോൾ ഞങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സ്റ്റാലിൻ ചോദിച്ചു. പ്രതിപക്ഷ പാർട്ടികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് ബിജെപിയുടെ ഈ നീക്കം. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ഇതേ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും, ഇതൊരു നഗ്നമായ ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അംബേദ്കറുടെ നാമത്തിൽ ഞാൻ പറയുന്നു, തമിഴ്‌നാടിനെ ബാധിക്കുന്ന എന്തെങ്കിലുമുണ്ടായാൽ ഇന്ത്യയുടെ മുഴുവൻ ശ്രദ്ധയും ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇത് തമിഴ്‌നാടിന്റെ അന്തിമ മുന്നറിയിപ്പാണ്. തമിഴ്‌നാട് പോരാടും, തമിഴ്‌നാട് വിജയിക്കും!” സ്റ്റാലിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചു.








