ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കയുടെ നീക്കം പാകിസ്താനെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ പ്രതിദിനം രണ്ട് മണിക്കൂറിലധികം ഔദ്യോഗിക പവർകട്ട് (ലോഡ് ഷെഡ്ഡിംഗ്) സർക്കാർ പ്രഖ്യാപിച്ചു. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത വില നൽകി വിദേശത്തുനിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും വൈദ്യുതി നിരക്ക് വർദ്ധന നിയന്ത്രിക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു.
വൈദ്യുതി പ്രതിസന്ധിക്ക് പുറമേ എൽപിജി (LPG) വിതരണം കൂടി തടസ്സപ്പെട്ടതോടെ പാകിസ്താനിലെ ജനജീവിതം നരകതുല്യമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. അപ്രഖ്യാപിതമായി ഗ്യാസ് വിതരണം നിലച്ചതോടെ ആയിരക്കണക്കിന് വീടുകളിൽ അടുപ്പുകൾ പുകയുന്നില്ല. ഭക്ഷണം പാകം ചെയ്യാൻ കഴിയാതെ വന്നതോടെ ജനം തെരുവുകളിലെ റസ്റ്ററന്റുകളെയും തട്ടുകടകളെയും അഭയം പ്രാപിക്കുകയാണ്. റൊട്ടിക്കും നാനുമായുള്ള വലിയ ക്യൂവാണ് നഗരത്തിലെങ്ങും കാണാൻ കഴിയുന്നത്. സമാന്തര മാർഗ്ഗമായി എൽപിജി സിലിണ്ടറുകൾ വാങ്ങാൻ എത്തുന്നവരെയും കാത്തിരിക്കുന്നത് നിരാശയാണ്. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നതും ഉള്ളവയ്ക്ക് വൻ വില ഈടാക്കുന്നതും ജനങ്ങളെ പ്രകോപിപ്പിക്കുന്നു.
ഖത്തറിൽ നിന്നുള്ള എൽഎൻജി (LNG) ഇറക്കുമതി തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ ഈ അടിയന്തര സാഹചര്യത്തിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ഗ്യാസ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാകിസ്താനിലെ ഊർജ്ജ നിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി. പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്കും ഈ വൈദ്യുതി-ഗ്യാസ് ക്ഷാമം വലിയ തിരിച്ചടിയായി. സർക്കാരിന്റെ പിടിപ്പുകേടാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികമായി തകർന്നുനിൽക്കുന്ന പാകിസ്താന് ഈ ഊർജ്ജ പ്രതിസന്ധി കൂടി താങ്ങാവുന്നതിലും അപ്പുറമാണ്.











