ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോണിൽ സുപ്രധാന ചർച്ച നടത്തി. ചൊവ്വാഴ്ച നടന്ന ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ യുഎസ് ഉപരോധവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തതെന്ന് അംബാസഡർ വെളിപ്പെടുത്തി. തന്ത്രപ്രധാനമായ ഈ മേഖലയിലെ പ്രതിസന്ധികൾ സംഭാഷണത്തിൽ വിലയിരുത്തി.
സംഭാഷണത്തിനിടെ ഇന്ത്യയോടും പ്രധാനമന്ത്രിയോടുമുള്ള സ്നേഹം യുഎസ് പ്രസിഡന്റ് തുറന്നുപറഞ്ഞു. “ഞങ്ങളെല്ലാവരും നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് താങ്കൾ അറിയണം,” എന്ന് ട്രംപ് മോദിയോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്.
നേരത്തെ ഫെബ്രുവരി 24 ന് വ്യാപാര കരാറുകളിലെ പുരോഗതി വിലയിരുത്താനും ശേഷം മാർച്ച് 24 ന് പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാനും ആയിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചത്.








