പട്ന : ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സമ്രാട്ട് ചൗധരി സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യമായാണ് ബീഹാറിന് ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത്. പട്‌നയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ ചൗധരിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ ഭരണമാറ്റത്തിന്റെ ഭാഗമായി ജെഡിയുവിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും.
ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജെഡിയു എംഎൽഎമാരായ വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും ബീഹാർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. അധികാര കൈമാറ്റ വേളയിൽ അദ്ദേഹം തന്റെ പിൻഗാമിയെ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ സമ്രാട്ട് ചൗധരിയെ ഐകകണ്ഠ്യേനയാണ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. 57-കാരനായ സമ്രാട്ട് ചൗധരി 2024 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായും ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു വരികയായിരുന്നു. താരാപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, ബിഹാറിലെ ഒബിസി വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് കുശ്വാഹ സമുദായത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്.











