ബീഹാർ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത മാറ്റങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട നിതീഷ് കുമാർ യുഗത്തിന് വിരാമമിട്ട് ഭാരതീയ ജനതാ പാർട്ടി ബീഹാറിൽ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി കസേരയിലേക്ക് എത്തിയിരിക്കുന്നു. ഒബിസി വിഭാഗത്തിൽ നിന്നുള്ള കരുത്തുറ്റ നേതാവായ സമ്രാട്ട് ചൗധരിയാണ് ബീഹാറിന്റെ പുതിയ മുഖ്യമന്ത്രി.
ഏറ്റവും കൂടുതൽ കാലം ബീഹാർ മുഖ്യമന്ത്രിയായിരുന്ന ജെഡിയു നേതാവ് നിതീഷ് കുമാർ പടിയിറങ്ങിയതോടെയാണ് സമ്രാട്ട് ചൗധരിക്ക് നറുക്കുവീണത്. 2000-ൽ ആദ്യമായി മുഖ്യമന്ത്രിയായ നിതീഷ്, 10 തവണ ആ കസേരയിൽ സത്യപ്രതിജ്ഞ ചെയ്ത റെക്കോർഡുമായാണ് രാജ്യസഭയിലേക്ക് മാറുന്നത്. ഇതോടെ ബീഹാറിൽ സ്വന്തമായി ഒരു മുഖ്യമന്ത്രി എന്ന ബിജെപിയുടെ വർഷങ്ങൾ നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്.
2024 ജനുവരി മുതൽ ബീഹാറിലെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സമ്രാട്ട് ചൗധരി. സംസ്ഥാനത്തെ പ്രമുഖ ഒബിസി മുഖമായ അദ്ദേഹം ബിജെപിയുടെ താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മികച്ച വാഗ്മിയും ജനസ്വാധീനമുള്ള നേതാവുമായ അദ്ദേഹത്തെ നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേനയാണ് നേതാവായി തിരഞ്ഞെടുത്തത്. ഉപമുഖ്യമന്ത്രി വിജയ് സിൻഹയും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് നിർദ്ദേശിച്ച പേരിന് കേന്ദ്ര നിരീക്ഷകനായ ശിവരാജ് സിംഗ് ചൗഹാൻ ഔദ്യോഗിക അംഗീകാരം നൽകുകയായിരുന്നു.
ബീഹാറിലെ മുൻ മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപിയിൽ നിന്നും മുഖ്യമന്ത്രി കസേരയിലെത്തുന്ന സമ്രാട്ട് ചൗധരിക്ക് പറയാൻ വളരെ വലിയൊരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. 1968 നവംബർ 16-ന് ബീഹാറിലെ മുൻഗർ ജില്ലയിലുള്ള ലഖൻപൂർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. രാകേഷ് കുമാർ എന്നും അദ്ദേഹത്തിന് പേരുണ്ട്. ബീഹാർ രാഷ്ട്രീയത്തിലെ അതികായനായ ശകുനി ചൗധരിയാണ് പിതാവ്. ഏഴ് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്ന ശകുനി ചൗധരി, കോൺഗ്രസ്, സമതാ പാർട്ടി, ആർജെഡി തുടങ്ങിയ പാർട്ടികളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
സമ്രാട്ട് ചൗധരിയുടെ മാതാവ് പാർവതി ദേവിയും താരാപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. അച്ഛനും അമ്മയും സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നതിനാൽ കുട്ടിക്കാലം മുതൽ തന്നെ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചാണ് അദ്ദേഹം വളർന്നത്. മധുര കാമരാജ് സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം നേടിയത്. എന്നാൽ അദ്ദേഹത്തിന് മന്ത്രിയാകാൻ വേണ്ട കുറഞ്ഞ പ്രായമായ 25 വയസ്സ് തികഞ്ഞിട്ടില്ലെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ജനനത്തീയതിയുമായി ബന്ധപ്പെട്ട ഈ വിവാദത്തെത്തുടർന്ന് വെറും മാസങ്ങൾക്കുള്ളിൽ (1999 നവംബറിൽ) അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ബീഹാർ രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്.
വിവാദങ്ങൾക്ക് മുന്നിൽ തളരാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കൃത്യമായ മറുപടി അദ്ദേഹം നൽകിയത് തിരഞ്ഞെടുപ്പിലൂടെയായിരുന്നു. 2000-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഖഗാരിയ ജില്ലയിലെ പർബത്ത മണ്ഡലത്തിൽ നിന്നും ആർജെഡി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം മികച്ച വിജയം നേടി. എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റാബ്റി ദേവി മന്ത്രിസഭയിൽ അദ്ദേഹം വീണ്ടും മന്ത്രിയായി ചുമതലയേറ്റു. 2014 വരെ ആർജെഡിയിൽ തുടർന്ന അദ്ദേഹം പാർട്ടിയുടെ ചീഫ് വിപ്പായും പ്രവർത്തിച്ചു.
പിന്നീട് 2014-ൽ ആർജെഡി വിട്ട അദ്ദേഹം ജനതാദൾ യുണൈറ്റഡിൽ ചേർന്നു. അവിടെ ജിതൻ റാം മാഞ്ചിയുടെ മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 2017-ലാണ് അദ്ദേഹം ബിജെപിയിൽ ചേരുന്നത്. കുശ്‌വാഹ സമുദായത്തിൽ നിന്നുള്ള കരുത്തുറ്റ ഒബിസി നേതാവായ അദ്ദേഹത്തെ ബിജെപി ഇരുകയ്യും നീട്ടി സ്വീകരിച്ചു. പാർട്ടി സംസ്ഥാന ഉപാധ്യക്ഷനായും, പിന്നീട് സംസ്ഥാന അധ്യക്ഷനായും, 2024-ൽ ഉപമുഖ്യമന്ത്രിയായും പടിപടിയായി വളർന്ന അദ്ദേഹം ഒടുവിൽ ചരിത്രം കുറിച്ച് ബീഹാറിന്റെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ്.










