കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ഡാർജിലിംഗിലെ ഗൂർഖ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡാർജിലിംഗിലെ ലെബോങ്ങിൽ നിശ്ചയിച്ചിരുന്ന റാലിയിൽ മോശം കാലാവസ്ഥയെത്തുടർന്ന് നേരിട്ട് എത്താൻ കഴിയാതിരുന്ന ഷാ, വീഡിയോ സന്ദേശത്തിലൂടെയാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ബംഗാളിനെ വിഭജിക്കാതെ തന്നെ ഗോർഖാ രാഷ്ട്രീയ പ്രശ്നത്തിന് ഭരണഘടനാപരമായ സ്ഥിരമായ ഒരു പരിഹാരം കണ്ടെത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.
മുൻകാലങ്ങളിൽ നടന്ന ഗോർഖാലാൻഡ് പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ചുമത്തിയ എല്ലാ പോലീസ് കേസുകളും ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്നും അമിത് ഷാ അറിയിച്ചു. ഡാർജിലിംഗിനെ ഒരു ഇക്കോ-അഡ്വഞ്ചർ ഹബ്ബായി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉത്തര ബംഗാളിൽ ഒരു എയിംസ് , 600 ബെഡ്ഡുകളുള്ള ക്യാൻസർ ആശുപത്രി, ഐഐടി, ഐഐഎം എന്നിവ സ്ഥാപിക്കുമെന്നും അമിത് ഷാ അറിയിച്ചു. കൂടാതെ രാജ്ബംഷി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്നും അമിത് ഷാ ഉത്തര ബംഗാളിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകി.
തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത ആക്രമണമാണ് തന്റെ പ്രസംഗത്തിൽ അമിത് ഷാ നടത്തിയത്. ദീദിയും മരുമകനും (അഭിഷേക് ബാനർജി) സ്വന്തം താത്പര്യങ്ങൾക്കായി ഗോർഖാ സഹോദരങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റവും ‘സിൻഡിക്കേറ്റ് രാജും’ അവസാനിപ്പിക്കാൻ ബിജെപിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായാണ് രണ്ട് ഘട്ടങ്ങളിലായി ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ് മേഖലകളിലെ ഗോർഖാ വോട്ടുകൾ എന്നും ബംഗാൾ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. ഗോർഖാലാൻഡ് എന്ന പ്രത്യേക സംസ്ഥാന വാദത്തെ പിന്തുണയ്ക്കാതെ തന്നെ അവിടുത്തെ ജനതയുടെ വൈകാരിക വിഷയങ്ങൾ അഭിസംബോധന ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നത്.








