മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടിസിഎസ് ബിപിഒ കേന്ദ്രത്തിൽ നടന്നുവന്ന ക്രൂരമായ ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ഇപ്പോൾ രാജ്യമാകെ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. കമ്പനിക്കുള്ളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട ഒരു ഉദ്യോഗസ്ഥ തന്നെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയെന്നത് ഞെട്ടിക്കുന്നതാണ്. ലവ് ജിഹാദിന് സാഹചര്യമൊരുക്കി നൽകുകയും പരാതികൾ നിരന്തരം അവഗണിക്കുകയും ചെയ്ത കമ്പനിയിലെ എച്ച് ആർ മാനേജരായ നിദ ഖാൻ അറസ്റ്റിലായിട്ടുണ്ട്. ലൈംഗിക പീഡനത്തിനും മോശം പെരുമാറ്റത്തിനും നിരവധി പരാതികൾ നൽകിയിയിട്ടും നിദ ഖാൻ അവഗണിച്ചു എന്നാണ് ഇരകൾ വ്യക്തമാക്കുന്നത്.
കമ്പനിയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ അംഗം കൂടിയായിരുന്നു നിദ ഖാൻ. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് നിദ ഖാൻ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരെ ഇസ്‌ലാമിക വസ്ത്രങ്ങൾ ധരിക്കാനും നോമ്പ് അനുഷ്ഠിക്കാനും ഇവർ നിർബന്ധിച്ചിരുന്നു. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇമ്രാൻ’ എന്ന മതപ്രഭാഷകനുമായി നിദയ്ക്കും മറ്റ് പ്രതികൾക്കും ബന്ധമുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിദേശത്ത് വലിയ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ജീവനക്കാരെ സ്വാധീനിക്കാൻ ഇമ്രാനെക്കൊണ്ട് വീഡിയോ കോളുകൾ ചെയ്യിപ്പിച്ചിരുന്നു. ടീം ലീഡർമാരും മാനേജർമാരും ചേർന്ന് വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും ഇത് ചോദ്യം ചെയ്യുന്നവരെ നിദ ഖാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിക്കാർ പറയുന്നു.
2022 മുതൽ ഈ ബി.പി.ഒ യൂണിറ്റിൽ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് പരാതി. എട്ട് യുവതികളും ഒരു പുരുഷനും ഉൾപ്പെടെ 9 പേർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 9 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവനക്കാരെ നിരീക്ഷിക്കാനും അവരെ വലയിലാക്കാനുമുള്ള തന്ത്രങ്ങൾ മെനയാനും പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നു. ഇതിലെ പല ചാറ്റുകളും നിദ നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്കുള്ളിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാൻ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഹൗസ് കീപ്പിംഗ് സ്റ്റാഫ് എന്ന വ്യാജേന പ്ലാന്റിനുള്ളിൽ മാസങ്ങളോളം ജോലി ചെയ്തിരുന്നു. ഇവരാണ് പ്രതികളുടെ ഇടപെടലുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് കൈമാറിയത്. നിലവിൽ ഈ കേസിൽ നിദയെ കൂടാതെ ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്താർ ഉൾപ്പെടെയുള്ള ആറ് ടീം ലീഡർമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








