ലോകം ഇന്ന് അതീവ ഗുരുതരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വെല്ലുവിളികളെ നേരിടാൻ ആഗോള സ്ഥാപനങ്ങളിൽ മാറ്റങ്ങൾ അനിവാര്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. യുക്രൈനിലായാലും പശ്ചിമേഷ്യയിലായാലും സുസ്ഥിരവും ശാശ്വതവുമായ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദം പൂർണ്ണമായും തുടച്ചുനീക്കുക എന്നത് ഇരു രാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഓസ്ട്രിയൻ ചാൻസലർ ഇന്ത്യ സന്ദർശിക്കുന്നത് വലിയ പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് മോദി പറഞ്ഞു. 2025-ൽ അധികാരമേറ്റെടുത്ത ശേഷം ചാൻസലർ സ്റ്റോക്കർ യൂറോപ്പിന് പുറത്ത് നടത്തുന്ന ആദ്യ സന്ദർശനമാണിതെന്നത് ഇന്ത്യ-ഓസ്ട്രിയ ബന്ധത്തിന്റെ ദൃഢത വ്യക്തമാക്കുന്നു. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ ഇന്ത്യ-ഓസ്ട്രിയ ബന്ധവും പുതിയ സഹകരണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ‘മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി’ കരാർ നഴ്സിംഗ് മേഖലയിലടക്കം ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനുപുറമെ ഇരു രാജ്യങ്ങളിലെയും യുവാക്കൾക്കിടയിൽ ആശയവിനിമയവും അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനായി ‘ഇന്ത്യ-ഓസ്ട്രിയ വർക്കിംഗ് ഹോളിഡേ പ്രോഗ്രാം’ ആരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ഡൽഹി മെട്രോ, അടൽ ടണൽ തുടങ്ങിയ ഇന്ത്യയുടെ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഓസ്ട്രിയൻ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗ്രീൻ എനർജി മുതൽ നഗരവികസനം വരെയുള്ള മേഖലകളിൽ ഓസ്ട്രിയ സജീവമാണ്. ഓസ്ട്രിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ വേഗതയും ചേരുമ്പോൾ ലോകത്തിന് ഏറ്റവും വിശ്വസനീയമായ സാങ്കേതികവിദ്യയും സപ്ലൈ ചെയിനുകളും നൽകാനാകും. പ്രതിരോധം, സെമികണ്ടക്ടറുകൾ, ക്വാണ്ടം, ബയോടെക്നോളജി എന്നീ മേഖലകളിലും സഹകരണം ശക്തമാക്കും.









