വനിതാ സംവരണ ബില്ലിന്റെ (നാരീശക്തി വന്ദൻ അധിനിയമം) ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണമെങ്കിൽ ഇതിനായി പ്രതിപക്ഷത്തിന് ഒരു ‘ബ്ലാങ്ക് ചെക്ക്’ എഴുതി നൽകാൻ താൻ തയ്യാറാണെന്നും, സർക്കാരിന്റെ പണം ഉപയോഗിച്ച് തന്നെ അവർക്ക് ഇഷ്ടമുള്ള നേതാക്കളുടെ ഫോട്ടോ വെച്ച് പ്രചാരണം നടത്താമെന്നും ലോക്സഭയിൽ സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു.
ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി. “വനിതാ സംവരണ ബിൽ എനിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയാണ്. എന്നാൽ നിങ്ങൾക്ക് ഇതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ, ഒരു ബ്ലാങ്ക് ചെക്ക് നൽകാൻ ഞാൻ തയ്യാറാണ്. മുഴുവൻ ക്രെഡിറ്റും നിങ്ങൾ എടുത്തോളൂ. നിങ്ങൾക്ക് ആരുടെ ഫോട്ടോ വേണമെങ്കിലും അച്ചടിക്കാം, അതിനുള്ള ചെലവ് സർക്കാർ ഫണ്ടിൽ നിന്ന് തന്നെ നമ്മൾക്ക് ചെയ്യാം,” മോദി വ്യക്തമാക്കി.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ‘നാരീശക്തി വന്ദൻ അധിനിയമം’ എന്നറിയപ്പെടുന്ന ഈ ഭരണഘടനാ ഭേദഗതി ബിൽ. 2029 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി 2027 ലെ സെൻസസിൽ നിന്ന് മണ്ഡല പുനർനിർണ്ണയ പ്രക്രിയയെ വേർതിരിക്കുന്നതിനായി 2023 ലെ നിയമത്തിൽ ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും സർക്കാർ ഒരുങ്ങുകയാണ്.









