തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ കേന്ദ്രമായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്ന ഐസിയു പോലും തുണി കെട്ടി മറച്ചാണ് പ്രവർത്തിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനും ആശുപത്രി സൂപ്രണ്ടിനും നൽകിയ കത്തിലാണ് ആശുപത്രിയിലെ പരിതാപകരമായ അവസ്ഥ വിവരിക്കുന്നത്.
മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. അണുബാധകൾ പടരാൻ ഇത് കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള ഡോക്ടർമാർക്കോ മറ്റ് ജീവനക്കാർക്കോ ഉപയോഗിക്കാൻ പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല. വെന്റിലേറ്റർ സൗകര്യം അത്യാവശ്യമുള്ള രോഗികളെപ്പോലും കൃത്യമായി നിരീക്ഷിക്കാൻ ആവശ്യമായ സെൻട്രൽ മോണിറ്ററിംഗ് സംവിധാനങ്ങളുടെ അഭാവവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ദിനംപ്രതി നൂറുകണക്കിന് ശസ്ത്രക്രിയകൾ നടക്കുന്ന ഇവിടെ, മതിയായ നിരീക്ഷണ സംവിധാനങ്ങളില്ലാതെ രോഗികളെ ജനറൽ വാർഡുകളിലേക്ക് മാറ്റേണ്ടി വരുന്നത് മരണനിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവം പാവപ്പെട്ട രോഗികളെയാണ് നേരിട്ട് ബാധിക്കുന്നത്. രോഗികളുടെ സ്വകാര്യതയും അണുബാധ നിയന്ത്രണവും അതീവ പ്രാധാന്യമുള്ള ഐസിയു പോലുള്ള ഇടങ്ങളിൽ തുണി കെട്ടിയുള്ള താല്ക്കാലിക ക്രമീകരണങ്ങൾ അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് എന്നുള്ളതും പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.










