ടെഹ്റാൻ : ആഗോള വിപണിക്ക് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുനൽകി ഇറാൻ. ഏപ്രിൽ 17 വെള്ളിയാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനെത്തുടർന്നാണ് ഹോർമുസ് തുറക്കാൻ ഇറാൻ തീരുമാനിച്ചത്.
വെടിനിർത്തൽ കാലയളവിൽ എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാം. എന്നാൽ ഇറാൻ്റെ പോർട്‌സ് ആന്റ് മാരിടൈം ഓർഗനൈസേഷൻ മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക റൂട്ടിലൂടെ മാത്രമേ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കൂ. ഇത് മൈനുകൾ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാനാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാൻ്റെ പ്രഖ്യാപനത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വാഗതം ചെയ്തു.
ഏപ്രിൽ 16 മുതൽ ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ കരാറിൽ ഒപ്പിട്ടിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നെങ്കിലും, ഇറാൻ്റെ തുറമുഖങ്ങളിലും കപ്പലുകളിലും ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് നാവിക ഉപരോധം മാറ്റമില്ലാതെ തുടരുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ഒരു പൂർണ്ണ സമാധാന കരാറിൽ എത്തുന്നതുവരെ ഈ ഉപരോധം നിലനിൽക്കും എന്നും ട്രംപ് വ്യക്തമാക്കി.








