ഹൈദരാബാദ് : തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിന്റെ 150 കോടി രൂപയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി നേതാവും സാമൂഹിക പ്രവർത്തകനുമായ റല്ലഗുഡം രാമകൃഷ്ണ റെഡ്ഡിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബദാംഗ്‌പേട്ട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നടന്ന 150 കോടി രൂപയുടെ ക്രമക്കേട് രാമകൃഷ്ണ റെഡ്ഡി തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നിരുന്നത്.
രാമകൃഷ്ണ റെഡ്ഡിയുടേത് ആത്മഹത്യ ആണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണോ ഈ മരണത്തിന് പിന്നിലെന്ന സംശയവും തെലങ്കാന ബിജെപി ഉന്നയിച്ചു. തുടർന്ന് പോലീസ് ഭാരതീയ ന്യായ സംഹിത സെക്ഷൻ 194 പ്രകാരം ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊതുപ്രശ്നങ്ങൾ നിരന്തരം ഉന്നയിക്കുന്നതിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം പലരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഒരു ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ കാരണമായ അഴിമതി പുറത്തുകൊണ്ടുവന്നത് രാമകൃഷ്ണ റെഡ്ഡി ആയിരുന്നു. പല പദ്ധതികളും പൂർത്തിയാക്കാതെയും വ്യാജ ബില്ലുകൾ ചമച്ചും പണം തട്ടിയെടുക്കുകയായിരുന്നു എന്ന് കൃത്യമായ തെളിവുകൾ സഹിതം ആണ് അദ്ദേഹം ജനങ്ങളെ അറിയിച്ചിരുന്നത്.








