ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇറാൻ. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് സമുദ്രപാതയിൽ ഇറാൻ വീണ്ടും ഉപരോധം ഏർപ്പെടുത്തിയത്. കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകി എന്ന പ്രഖ്യാപനം നടത്തി 24 മണിക്കൂർ തികയുന്നതിന് മുൻപാണ് ഇറാന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. അമേരിക്ക തങ്ങളുടെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാത്തതാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇറാൻ സൈനിക കമാൻഡ് അറിയിച്ചു.
ഇറാനുമായുള്ള സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലാണെങ്കിലും, സമ്പൂർണ്ണമായ ഒരു കരാറിൽ എത്തുന്നത് വരെ അമേരിക്കൻ നാവിക ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ ഈ നടപടിയാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ അമേരിക്ക തടയുന്നത് തുടരുകയാണെന്നും ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇനിമുതൽ ഇറാൻ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകളിലൂടെ മാത്രമേ കപ്പലുകൾക്ക് കടന്നുപോകാനാകൂ. ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും മുൻകൂർ അനുമതിയില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ടെഹ്‌റാൻ വ്യക്തമാക്കി.
ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് സോഷ്യൽ മീഡിയ വഴിയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇറാന്റെ തുറമുഖങ്ങൾ ഉപരോധത്തിലാണെങ്കിൽ, ഹോർമുസ് കടലിടുക്കും എല്ലാവർക്കുമായി തുറന്നുനൽകില്ല എന്ന് മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ മുതൽ കപ്പൽ ഗതാഗതം വീണ്ടും സ്തംഭിച്ച അവസ്ഥയിലാണ്.








