ആഗോള എണ്ണ വിതരണത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ സാഹചര്യം അതീവ ഗുരുതരമാകുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും പൂർണ്ണമായും അടച്ചതിന് പിന്നാലെ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് നടന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ഡൽഹിയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഒമാൻ തീരത്തിന് സമീപം വച്ച് മൂന്ന് തവണയാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഒരു ഇന്ത്യൻ കണ്ടെയ്നർ കപ്പലിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടനമുണ്ടായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഭീമൻ സൂപ്പർ ടാങ്കർ ഉൾപ്പെടെയുള്ളവ ഇറാൻ തടഞ്ഞുവെച്ചത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ‘ഭാഗ്യലക്ഷ്മി’ ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ സൈന്യം ബലമായി തിരിച്ചുവിട്ടതായും വിവരമുണ്ട്.
ഇറാനിലെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് പ്രകോപനത്തിന് കാരണമായത്. ഇതോടെ മുൻപ് ചർച്ചകളിൽ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇറാൻ കടലിടുക്ക് വീണ്ടും യുദ്ധക്കളമാക്കി മാറ്റുകയായിരുന്നു. “അമേരിക്കൻ ഉപരോധം അവസാനിക്കുന്നത് വരെ ഹോർമുസിലൂടെ ഒരു രാജ്യത്തിന്റെയും കപ്പലുകൾ കടത്തിവിടില്ല” എന്നാണ് ഇറാന്റെ നിലപാട്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ പാത അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ കടന്നാക്രമണത്തെ ഭാരതം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സമുദ്രപാതയിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന പ്രദേശം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പൗരന്മാരുടെയും കപ്പലുകളുടെയും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമ്പോൾ തന്നെ, ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുണ്ട്.







